കൊവിഡ് 19,വാര്‍ത്താ ചാനല്‍ അടച്ചുപൂട്ടി

ന്യൂഡല്‍ഹി : 28 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ന്യൂസ് റൂമും സ്റ്റുഡിയോകളും അടച്ചുപൂട്ടി സീ ന്യൂസ്. എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

‘ ആഗോള മഹാമാരിയായ കോവിഡ് ഇപ്പോള്‍ സീ ന്യൂസിന്റെ കൂടി സ്വകാര്യ വിഷയമായി മാറിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അതോടെ സഹപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുഴുവന്‍ പരിശോധനക്ക് വിധേയരാകാന്‍ തീരുമാനിച്ചു’- സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി വ്യക്തമാക്കി. ഇതുവരെ നടത്തിയ പരിശോധനയില്‍ 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും അവരില്‍ ഭൂരിഭാഗം പേരും ലക്ഷണങ്ങള്‍ കാണിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് സീ ന്യൂസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസും ന്യൂസ് റൂമും സ്റ്റുഡിയോകളും അണുവിമുക്തമാക്കാന്‍ അടച്ചിരിക്കുകയാണ്. തത്കാലത്തേക്ക് സീ ന്യൂസ് സംഘം മറ്റൊരിടത്തേക്ക് മാറി. ബാക്കിയുള്ളവരുടെയും കോവിഡ് ടെസ്റ്റ് നടത്തും. കൂടുതല്‍ കേസുകള്‍ ടെസ്റ്റില്‍ കണ്ടെത്തിയേക്കാം. അവരെ ഐസൊലേറ്റ് ചെയ്തും ചികിത്സിച്ചും മഹാമാരിയെ നേരിടുക തന്നെ ചെയ്യുമെന്നും സീ ന്യൂസ് വ്യക്തമാക്കി.

2500 പേരാണ് സീ മീഡിയാ കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി ചെയ്യുന്നത്. എല്ലാ ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് സുധീര്‍ ചൌധരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News