മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് അറസ്റ്റില്‍; മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു

ന്യൂഡല്‍ഹി: ജാതീയ അധിക്ഷേപത്തിന്റെ പേരില്‍ മുന്‍ ഇന്ത്യ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹാന്‍സി എസ്.പി നിതിക ഗെലോട്ട് പറഞ്ഞു. താരത്തിന് പിന്നീട് ജാമ്യം അനുവദിച്ചതായും എസ്.പി അറിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് താരത്തിന് ജാമ്യം അനുവദിച്ചത്. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ചെഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പോലീസ് പറഞ്ഞു.

2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായി നടത്തിയ ‘ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്. ഇതോടെ, യുവരാജ് മാപ്പു പറയണം എന്നാവശ്യപ്പെടുന്ന ഹിന്ദി ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. സംഭവം വിവാദമായതോടെ യുവരാജ് പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു.

ജാതീയമായ തരംതിരിവുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചെഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News