യുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകൻ രഞ്ജിത്തിന് താത്കാലികാശ്വാസം; തുടർനടപടിക്ക് സ്റ്റേ

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം. കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ച കേസ് തീര്‍പ്പാവുന്നതുവരെ തുടര്‍നടപടി പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഹോട്ടൽ മുറിയിൽവെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. 2012-ൽ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാ​ഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് വെളിപ്പെടുത്തിയത്.

അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടിവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News