മുംബെെ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഭക്തി ജിതേന്ദ്ര മയേക്കറാണ് (26) കൊല്ലപ്പെട്ട സംഭവത്തിൽ ദൂർവാസ് ദർശൻ പാട്ടീൽ എന്നയാളാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 17 മുതൽ ഇവരെ കാണാതായിരുന്നു. സുഹൃത്തിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭക്തി പിന്നീട് തിരികെ വന്നില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഖണ്ടാലയ്ക്ക് സമീപം യുവതിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. യുവതിയ്ക്ക് അവസാനമായി വന്ന ഫോൺകോളുകൾ ദൂർവാസ് ദർശൻ പാട്ടീലിന്റേതായിരുന്നു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ ദൂർവാസ് ദർശൻ കുറ്റം നിഷേധിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ താൻ ഭക്തിയെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് വെളിപ്പെടുത്തി. മറ്റൊരു സ്ത്രീയുമായുള്ള തന്റെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി വഴക്കിട്ടിരുന്നതായും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. മൃതദേഹം അംബ ഘട്ടിൽ ഉപേക്ഷിച്ചുവെന്ന് പറയുകയും ചെയ്തു. പോലീസ് നടത്തിയ തിരച്ചിലിൽ അംബ ഘട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ദുർവാസ് ദർശന്റെ സഹായികളായ വിശ്വാസ് വിജയ് പവാർ, സുശാന്ത് ശാന്താറാം നരാൽക്കർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


