സഹോദരിയുമായി അവിഹിതം, ഇടുക്കിയിൽ യുവാവിനെ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു കൊന്ന സുഹൃത്ത് പിടിയിൽ

ഇടുക്കി: വണ്ടൻമേടിൽ യുവാവിനെ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു കൊന്ന പ്രതി പിടിയിൽ. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.

പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ പ്രതി എല്ലാം തുറന്നുപറയുകയായിരുന്നു. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമമെന്നുമാണ് പ്രവീണിന്റെ മൊഴി. ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി. അവസരം ഒത്തുവന്നപ്പോൾ പ്രവീണിനെ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി.

രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോൾ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടില്‍ തെരച്ചിൽ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി.

ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിന്‍റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട് അധീനതയിലുള്ള സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയതിനാൽ തമിഴ്നാട് പോലീസ് എത്തിയതിനുശേഷം  വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രവീണിനെ കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News