ബ്രിജ്ഭൂഷണിൻ്റെ വസതിയിൽ നിന്ന് ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റി

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വസതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫീസ് മാറ്റി. കായികമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.

ഡല്‍ഹിയിലെ മറ്റൊരു സ്ഥലത്തേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റും. ബ്രിജ്ഭൂഷണിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പുതിയ കമ്മിറ്റി പഴയ നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് കമ്മിറ്റി പിരിച്ചുവിടുന്നതെന്നായിരുന്നു കായിക മന്ത്രാലയം വ്യക്തമാക്കിയത്.

ഗുസ്തി ഫെഡറേഷന്‍ ഓഫീസ് ബ്രിജ്ഭൂഷണിന്റെ വസതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതും പുതിയ കമ്മിറ്റി പിരിച്ചുവിടാനുള്ള കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടി. പുതിയ കമ്മിറ്റി പൂര്‍ണമായും പഴയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങള്‍ക്കു മേലാണ് പ്രവര്‍ത്തിക്കുന്നതെന്നും അത് സ്‌പോര്‍ട്‌സ് കോഡിന്റെ ലംഘനമാണെന്നും കായിക മന്ത്രാലയം വിമർശിച്ചിരുന്നു.

ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഗുസ്തി താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ സാക്ഷി മാലിക്ക് ബൂട്ടഴിച്ചു.

പുതിയ ഭാരവാഹിത്വത്തില്‍ പ്രതിഷേധിച്ച് ഗുസ്തി താരമായ ബജ്രംഗ് പുണിയ പദ്മശ്രീ തിരിച്ചുനല്‍കി. ഇതിന് പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News