കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമോ? ലോകാരോഗ്യ സംഘടയുടേയും എയിംസിന്റേയും പഠന ഫലം പുറത്ത്

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാവും കൂടുതലായി ബാധിക്കുക എന്ന വിലയിരുത്തല്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാല്‍ മൂന്നാം തരംഗം കുട്ടികളില്‍ കൂടുതലായി ബാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി നടത്തിയ പഠന ഫലം പറയുന്നു.

കുട്ടികളിലെ സിറോപോസിറ്റിവിറ്റി (രോഗം വന്ന ശേഷമുണ്ടായ ആന്റിബോഡി സാന്നിധ്യം) മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതലാണെന്നതാണ് വിദഗ്ധ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. മിക്ക കുട്ടികളും രോഗം വന്നതുതന്നെ അറിഞ്ഞിട്ടില്ല. കൊവിഡ് ബാധിതരായയ കുട്ടികളെ ഐസിയുവിലും മറ്റും പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യങ്ങളും കുറവായിരുന്നു.

രോഗം വന്നു മാറിയതറിയാത്തവരിലടക്കമുള്ള സിറോപോസിറ്റിവിറ്റി നിരക്കാണ് പഠനവിധേയമാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 10,000 സാംപിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. ഇടക്കാല പഠനത്തിനായി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിന്ന് 4,500 സാംപിളുകളുമെടുത്തു.

തെക്കന്‍ ഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മേഖലയിലുള്ള കുട്ടികളില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ 74.7 ശതമാനമായിരുന്നു സിറോപോസിറ്റിവിറ്റി. ഇത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതലാണെന്ന് സര്‍വേ നടത്തിയ എയിംസിലെ കമ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. പുനീത് മിശ്ര പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News