കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണിൽനിന്ന് ഷോക്കേറ്റു മരിച്ചു;കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് ഷെഡിൽ കയറിനിന്ന വിദ്യാര്‍ത്ഥി ഇരുമ്പു കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. എഡബ്ല്യുഎച്ച് എൻജിനിയറിങ് കോളജ് ജംക്‌ഷനിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ ഷെഡിൽ നിന്ന് ഷോക്കേറ്റാണ് പുതിയോട്ടിൽ ആലി മുസല്യാരുടെ മകൻ മുഹമ്മദ്‌ റിജാസ് (19) മരിച്ചത്.

ജോലി കഴിഞ്ഞു രാത്രി ഒരു മണിയോടെ തിരികെ വരുന്നതിനിടെ ബൈക്കിലെ പെട്രോൾ തീർന്ന ബൈക്ക് ഷെഡിലേക്ക് മാറ്റിവയ്ക്കാൻ കയറിയപ്പോഴാണ് ഷെഡിന്റെ ഇരുമ്പു തൂണിൽനിന്ന് ഷോക്കേറ്റത്. കഴിഞ്ഞ 17-ാം തീയതി തന്നെ സർവീസ് ലൈനിൽനിന്ന് ഷെഡിലേക്ക് വൈദ്യുതി പ്രവാഹം ഉണ്ടെന്ന കാര്യം കോവൂർ കെഎസ്ഇബി സെക്ഷൻ ഓഫിസിലേക്ക് ഫോണിലും തുടന്ന് രേഖാമൂലവും കെട്ടിട ഉടമ പരാതി നൽകിയതാണ്. ഉദ്യേഗസ്ഥൻ വന്നു നോക്കി പോയി എന്നതല്ലാതെ തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല.

ഇതേ ഇരുമ്പു തൂണിൽനിന്ന് ഷോക്കേറ്റ പ്രദേശ വാസികളും ഫോണിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായിലെന്ന് നാട്ടുകാർ പറഞ്ഞു. കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാരും ആരോപിച്ചു. സമീപത്തെ വൈദ്യുത പോസ്റ്റില്‍ നിന്നാണ് കടയുടെ തൂണിലേക്ക് വൈദ്യുതി എത്തിയത്. ഇത് പരിഹരിക്കാനുള്ള നടപടിയെടുക്കാത്തതാണ് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു. മാതാവ്: നദീറ – സഹോദരങ്ങൾ : റാഷിദ്, റാഫി, റിഹ്സാന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News