‘ശമ്പളമുള്ളവർ ജോലിക്കിടെ മരിക്കുന്നതിനെ രക്തസാക്ഷി എന്ന് വിളിക്കണ്ട’; വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് എഴുത്തുകാരി

ഗുവാഹത്തി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് അസം എഴുത്തുകാരി. അസം എഴുത്തുകാരി ശിഖ ശര്‍മയാണ് സൈനികരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ശമ്പളമുള്ള പ്രൊഫഷണല്‍സ് അവരുടെ സേവനത്തിനിടയില്‍ മരിക്കുമ്പോള്‍ രക്തസാക്ഷി എന്ന് വിളിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ശിഖ ഫേസ്ബുക്കിൽ കുറിച്ചത്.

‘ശമ്പളമുള്ള പ്രൊഫഷണല്‍സ് അവരുടെ ജോലിക്കിടെ മരിക്കുമ്പോള്‍ എന്തിനാണ് അതിനെ രക്തസാക്ഷി എന്ന് വിളിക്കുന്നത്? അങ്ങനെ വിളിക്കുകയാണെങ്കിൽ, വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിക്കുമ്പോഴും രക്തസാക്ഷികളായി മാറും. മാധ്യമങ്ങള്‍ ജനങ്ങളെ വെറുതെ സെന്റിമെന്റല്‍ ആക്കരുത്,’ എന്നായിരുന്നു ശിഖ ഫേസ്ബുക്കിലെഴുതിയത്.

സംഭവം വിവാദമായതോടെ ശിഖയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉമി ദേക്ക ബറുവ, കങ്കണ ഗോസ്വാമി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗുവാഹത്തി പൊലീസ് ശിഖയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശിഖയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഗുവാഹത്തി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News