KeralaNews

മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹ തട്ടിപ്പുകൾ, ജാഗ്രത പുലര്‍ത്തണമെന്ന് വനിത കമ്മിഷന്‍

തിരുവനന്തപുരം:ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയുള്ള വിവാഹ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന കേസുകള്‍ കമ്മിഷനു മുന്നില്‍ എത്തുന്നുണ്ട്. പലതും വന്‍ സാമ്പത്തിക തട്ടിപ്പുകളിലേക്ക് പോലും മാറുന്ന സാഹചര്യത്തില്‍ ഇത്തരം സൈറ്റുകളില്‍ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രനും വി ആര്‍. മഹിളാ മണിയും പറഞ്ഞു.

മദ്യാസക്തിയും ലഹരിയും കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന സാഹചര്യം സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. ഇത്തരം കേസുകളില്‍ കുട്ടികളാണ് ഇരയാവുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറാതിരിക്കുകയും കുട്ടികള്‍ അനാഥരാവുകയും ചെയ്യുന്നു. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന ഇത്തരം വിപത്തുകള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.

ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന സാഹചര്യവും, വന്‍ സാമ്പത്തിക തട്ടിപ്പിന് കാരണമാകുന്ന സാഹചര്യവും കണ്ടുവരുന്നുണ്ട്.

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ പരിപാടികളുമായാണ് വനിത കമ്മിഷന്‍ മുന്നോട്ടുപോകുന്നത്. 11 മേഖലകളിലെ സ്ത്രീകള്‍ക്കായി കമ്മിഷന്റെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിങ്ങുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ടെലിവിഷന്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേട്ടുകൊണ്ടാണ് പബ്ലിക് ഹിയറിങ്ങിന് തുടക്കമിട്ടത്. തുല്യ വേതനം, അമിതമായ ജോലി, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സൗകര്യം ഇല്ലാത്ത സാഹചര്യം, ഇത്തരം പ്രശ്‌നങ്ങളെ കുറിച്ചുള്ള പരാതികള്‍ ഹിയറിങ്ങിലൂടെ ലഭിച്ചു.

വിവിധ മേഖലകളിലെ സ്ത്രീകള്‍ക്കായി വരും ദിവസങ്ങളില്‍ പബ്ലിക് ഹിയറിങ്ങുകള്‍ നടക്കും. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനിത കമ്മിഷന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നു വരുന്നുണ്ട്. ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്. ഇതിനു പുറമേ തദ്ദേശ സ്ഥാപന തലത്തില്‍ ജാഗ്രത സമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാര്യ, ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് കമ്മിഷന്റെ നേതൃത്വത്തില്‍ പ്രീമാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button