News

പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ മകള്‍ക്ക് സ്വത്ത് നിഷേധിക്കാനാകില്ല; സുപ്രധാന വിധിയുമായി ഗുജറാത്ത് ഹൈക്കോടതി

ഗാന്ധിനഗര്‍: പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ മകള്‍ക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശം പിതാവിനില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പെണ്‍കുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടന്‍ അവകാശപ്പെട്ട സ്വത്തുക്കള്‍ പെണ്‍കുട്ടിക്ക് കൈമാറണമെന്നും ഉത്തരവിട്ടു.

ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന് പലപ്പോഴും മക്കളെ കുടുംബത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന പ്രവണതയാണ് ഇന്ത്യന്‍ സമീഹത്തില്‍ പൊതുവായി കാണപ്പെടുന്നത്. വീട്ടില്‍ നിന്ന് പുറത്താക്കുക, സമൂഹത്തില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നുമെല്ലാം അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുക, കുടുംബാംഗത്തിന്റെ മരണത്തിന് പോലും പങ്കെടുക്കാന്‍ സാധിക്കാത്ത സഹാചര്യം പലരും നേരിടുന്നുണ്ട്. ഇതിനെല്ലാം പുറമെ, പ്രണയവിവാഹത്തിന്റെ പേരില്‍ സ്വത്തുക്കളും ഇവര്‍ക്ക് നിഷേധിക്കപ്പെടാറുണ്ട്. ഈ അവസരത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.

ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ 24 കാരിയായ പ്രഞ്ജിതി തലുക സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. 2021 ഡിസംബറിലാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് പിന്നാലെ അമ്മയും മരണപ്പെട്ടു. അച്ഛന്റെ സ്വത്ത് എന്നാല്‍ മകള്‍ക്ക് നല്‍കില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തതോടെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

‘പെണ്‍കുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യം മാത്രം അവരെ തുല്യതയിലേക്ക് എത്തിക്കില്ല’- കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സോണിയ ഗോകനി, ജസ്റ്റിസ് മൗന ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button