ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ ചെയർമാനായി തുടരും. 11 സീറ്റിലേക്ക് ആയിരുന്നു മത്സരം വിജയിച്ചവരിൽ ഏഴുപേർ കോൺഗ്രസ് വിമതരും നാലുപേർ സി.പി.എം പ്രവർത്തകരുമാണ്.

1963 രൂപവത്കരിച്ച ബാങ്ക് 61 വർഷമായി കോൺഗ്രസ് ആണ് ഭരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പർ ക്ലാസ് ബാങ്കാണ് ചേവായൂർ സർവീസ് സഹകരണ ബാങ്ക്. 100 കോടിയുടെ ആസ്തിയും 504 കോടി നിക്ഷേപവുമുള്ള ബാങ്ക് 224 കോടി രൂപയാണ് ലോൺ നൽകിയിട്ടുള്ളത്.

എട്ട് ബ്രാഞ്ചും മൂന്ന് സൂപ്പർ മാർക്കറ്റും മൂന്ന് നീതി മെഡിക്കൽ സ്റ്റോറുകളും സഞ്ചരിക്കുന്ന എ.ടി.എം. കോർബാങ്കിങ് സംവിധാനവും ഉള്ള ബാങ്കിന് തൊണ്ടയാട് 65 സെൻ്റ് സ്ഥലവും പാറോപ്പടിയിലും കോവൂരിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്.

ചേവായൂർ, നെല്ലിക്കോട്, കോവൂർ, കോട്ടൂളി, പറയഞ്ചേരി എന്നീ അഞ്ച് ശാഖകളാണ് ബാങ്കിന് കീഴിൽ ഉള്ളത്. 36000 ത്തോളം എ-ക്ലാസ് മെമ്പർമാർ ഉള്ള ബാങ്കിൻ്റെ ഭരണസമിതി തിരഞ്ഞെടുപ്പിൽ 8500 മെമ്പർമാരാണ് വോട്ട് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News