പരവൂരിൽ യുവതിയും ഒരു വയസ്സുള്ള കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

കൊല്ലം: പരവൂരിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. നെടുങ്ങോലം ഒഴുകുപാറ ഉത്രാടത്തില്‍ ശ്രീലക്ഷ്മി (27), മകന്‍ ആരവ് (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. ഒല്ലാല്‍ ലെവല്‍ക്രോസിനു സമീപത്ത് ഞായറാഴ്ച വൈകിട്ട് 4.30നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുപോയ നേത്രാവതി എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചതെന്നാണ് സൂചന. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം. 

നേത്രാവതിയിലെ ലോക്കോപൈലറ്റ് പരവൂര്‍ റെയില്‍വേ സ്റ്റേഷനിലും തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസിലും അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം ആര്‍പിഎഫും പരവൂര്‍ പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

മടവൂര്‍ സ്വദേശി ഗ്രിന്റോ സുരേഷാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. വിദേശത്തായിരുന്ന ഗ്രിന്റോ നാല് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തുകയും മടങ്ങുകയും ചെയ്തിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ അച്ഛന്‍: സജീവ്, അമ്മ: സുനിത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News