ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; ഭര്‍ത്താവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഇടുക്കി:തമിഴ്നാട്ടിൽ പോയി മടങ്ങിയ ദമ്പതിമാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. സംഭവത്തിൽ ചട്ടമൂന്നാർ സ്വദേശി വിജി (35) മരിച്ചു. ഭർത്താവ് കുമാർ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെട്ടു. ഇടുക്കിയിലെ ശങ്കരപാണ്ഡ്യമേട്ടിൽ ആനയിറങ്കൽ ഡാമിനും പൂപ്പാറയ്ക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ 5:50നാണ് സംഭവമുണ്ടായത്.

കുമാറും വിജിയും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിൽ രണ്ട് കാട്ടാനകൾ നിൽക്കുന്നത് കണ്ടത്. മടങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയായിരുന്നു. കുമാർ വാഹനത്തിനടിയിലും വിജി മുകളിലുമായാണ് വീണത്. പിന്നാലെ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിജി മരിച്ചു.

അടിമാലി താലൂക്ക് ആശുപത്രിയിലാണ് വിജിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുമാറും ഇവിടെ ചികിത്സയിലാണ്. പതിവായി കാട്ടാനകളുടെ സാന്നിധ്യമുള്ള സ്ഥലമാണ് ശങ്കരപാണ്ഡ്യമേട്. രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്ന തൊഴിലാളികളുൾപ്പെടെ ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിനിരയാകുന്നത് പതിവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News