ഭര്‍ത്താവ് ലൈംഗിക ശേഷിയില്ലായ്മ മറച്ചുവെച്ചു; പരാതിയുമായി ഭാര്യ പോലീസ് സ്‌റ്റേഷനില്‍

അഹമ്മദാബാദ്: ഭര്‍ത്താവ് ലൈംഗിക ശേഷിയില്ലായ്മ മറച്ചുവെച്ചുവെന്ന പരാതിയുമായി ഭാര്യ പോലീസില്‍ സ്‌റ്റേഷനില്‍. ഗുജറാത്തിലെ സൈജ്പുര്‍-ബോഘ സ്വദേശിനിയായ 26കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവിന് ബലഹീനതയുള്ള കാര്യം അയാളുടെ വീട്ടുകാരും തന്നില്‍ നിന്ന് മറച്ചുവെച്ചതായി യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും സൈജ്പുരിലെ വനിതാ പോലീസ് സ്റ്റേഷനിലെത്തി നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നു. പരാതിയില്‍ പോലീസ് എഫ്ഐആര്‍ എടുത്തു കേസ് അന്വേഷണം ആരംഭിച്ചു. 2018 നവംബറിലാണ് തന്റെ വിവാഹം നടന്നതെന്ന് ബാങ്ക് ഉദ്യോഗസ്ഥയായ യുവതി പരാതിയില്‍ പറയുന്നു. ആദ്യ രാത്രിയില്‍ തന്നെ ഭര്‍ത്താവ് തന്നില്‍ നിന്ന് അകന്നു മാറി കിടക്കുകയാണ് ചെയ്തത്. വിവാഹശേഷം അഞ്ചു ദിവസത്തോളം ഭര്‍ത്താവ് മറ്റൊരു മുറിയിലാണ് കിടന്നത്. പിന്നീട് ലൈംഗിക ബന്ധത്തിന് താന്‍ മുന്‍കൈ എടുത്തപ്പോഴൊക്കെ ഭര്‍ത്താവ് ഒഴിഞ്ഞുമാറിയതായി യുവതി പറയുന്നു.

പിന്നീട് ഹണിമൂണിനായി തായ്‌ലന്‍ഡില്‍ പോയപ്പോഴും ഭര്‍ത്താവ് തന്നെ മനപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചുവെന്ന് യുവതി പറയുന്നു. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധ്യമായതെല്ലാം താന്‍ ചെയ്തു. ബലഹീനതയ്ക്കുള്ള മരുന്ന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ലെന്നും യുവതി മൊഴി നല്‍കി.

തായ്‌ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയശേഷം ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ തന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് യുവതി പറയുന്നു. തങ്ങളുടെ കിടപ്പുമുറിയുടെ വാതിലിന്റെ പൂട്ട് അമ്മായിയമ്മ തകര്‍ത്തതായും, അവര്‍ എപ്പോഴും തങ്ങളുടെ മുറിയിലേക്ക് വരാറുണ്ടെന്നും യുവതി ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News