2025ല്‍ വൈറ്റ് ഹൗസ് ഭേദിക്കാന്‍ നോക്കി; അന്ന് പിടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കി; റിവോള്‍വറുമായി വീണ്ടുമെത്തി; സുരക്ഷാ സേന വെടിവച്ചു കൊന്നത് 20 വട്ടം വെടിയുതിര്‍ത്ത 21-കാരന്‍ നസീര്‍ ബെസ്റ്റിനെ

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ വലയങ്ങളിലൊന്നായ യു.എസ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് തൊട്ടടുത്ത് ശനിയാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അതീവ സുരക്ഷാ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത പ്രതിയെ രഹസ്യ അന്വേഷണ വിഭാഗമായ 'സീക്രട്ട് സര്‍വീസ്' വെടിവച്ചു കൊന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ താമസിക്കുന്ന 21-കാരനായ നസീര്‍ ബെസ്റ്റ് ആണ് കൊല്ലപ്പെട്ടതെന്ന് ബി.ബി.സിയുടെ യു.എസ്. മാധ്യമ പങ്കാളിയായ സി.ബി.എസ്. റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാ ഏജന്‍സികളുടെയും മെട്രോപൊളിറ്റന്‍ പോലീസിന്റെയും കണ്‍മുന്നില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു യുവാവാണ് ഇത്രയും വലിയ സുരക്ഷാ വീഴ്ചയ്ക്ക് കാരണക്കാരനായത് എന്നത് യു.എസ് സുരക്ഷാ വിഭാഗങ്ങളെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട നസീര്‍ ബെസ്റ്റിന് കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഔദ്യോഗിക രേഖകളിലുണ്ട്. കഴിഞ്ഞ 18 മാസമായി ഇയാള്‍ വാഷിംഗ്ടണ്‍ ഡി.സി പരിസരത്താണ് താമസം ഉറപ്പിച്ചിരുന്നത്. ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയാണ് (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 4.30) അതീവ പ്രധാന്യമുള്ള ഐസന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിന് സമീപം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വൈറ്റ് ഹൗസിന് തൊട്ടുപുറത്തുള്ള 17-ാം സ്ട്രീറ്റിലും പെന്‍സില്‍വാനിയ അവന്യൂവിലും വച്ച് ഇയാള്‍ പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു.

സാധാരണക്കാരനായ ഒരു യാത്രക്കാരനെപ്പോലെ എത്തിയ ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ ഒരു റിവോള്‍വര്‍ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ തുരുതുരാ വെടിയുതിര്‍ത്തു. അതീവ സുരക്ഷാ മേഖലയില്‍ പത്തിനും ഇരുപതിനും ഇടയില്‍ റൗണ്ട് വെടിയൊച്ചകള്‍ ഉയര്‍ന്നതായാണ് സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ വൈറ്റ് ഹൗസ് പരിസരം മിനിറ്റുകള്‍ക്കുള്ളില്‍ യുദ്ധക്കളത്തിന് സമാനമായി മാറി. അപ്രതീക്ഷിത ആക്രമണത്തില്‍ ആളുകള്‍ ചിതറിയോടി.

പ്രതിരോധത്തിലായ സീക്രട്ട് സര്‍വീസ് പോലീസ് ഒട്ടും സമയം കളയാതെ പ്രത്യാക്രമണം ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ കൃത്യമായ തിരിച്ചടിയില്‍ നസീര്‍ ബെസ്റ്റിന് വെടിയേറ്റു. രക്തത്തില്‍ കുളിച്ചു വീണ ഇയാളെ ഉടന്‍ തന്നെ സുരക്ഷാ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വെടിവെപ്പില്‍ വഴിയാത്രക്കാരനായ ഒരു സാധാരണക്കാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി. പരിക്കേറ്റയാളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സുരക്ഷാ ഏജന്‍സികള്‍ തയ്യാറായിട്ടില്ല. അതേസമയം, ആക്രമണത്തില്‍ സീക്രട്ട് സര്‍വീസ് ഓഫീസര്‍മാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസമായി.

കൊല്ലപ്പെട്ട നസീര്‍ ബെസ്റ്റിന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് കറുത്തൊരു മുന്‍കാല ചരിത്രമുണ്ടെന്നതാണ് കേസിനെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്. 2025 ജൂലൈയില്‍ ഇതേ വ്യക്തി വൈറ്റ് ഹൗസിന്റെ സുരക്ഷാ മതിലുകള്‍ ഭേദിച്ച് ഉള്ളിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമം നടത്തിയിരുന്നു. അന്ന് സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാളെ സീക്രട്ട് സര്‍വീസ് സംഘം ജീവനോടെ പിടികൂടുകയായിരുന്നു. അന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാളുടെ മാനസികനില തെറ്റിയതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഇയാളെ ഒരു പ്രത്യേക മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നിറങ്ങിയ ശേഷമാണ് അതീവ മാരകമായ റിവോള്‍വറുമായി ഇയാള്‍ വീണ്ടും വൈറ്റ് ഹൗസിന് മുന്നിലേക്ക് എത്തിയതെന്നത് സുരക്ഷാ ഏജന്‍സികളുടെ മുന്‍കരുതലുകളിലെ പാളിച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു.

അമേരിക്കന്‍ ഭരണകൂടത്തിന്റെ ഹൃദയഭാഗത്ത് നടന്ന ഈ വെടിവെപ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസും പരിസരവും ഇപ്പോള്‍ കനത്ത സുരക്ഷാ വലയത്തിലാണ്. സംഭവത്തില്‍ എഫ്.ബി.ഐ ഉള്‍പ്പെടെയുള്ള ഉന്നത ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വൈറ്റ് ഹൗസിന് ചുറ്റുമുള്ള പ്രധാന റോഡുകളെല്ലാം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വഴിതിരിച്ചുവിട്ട ഗതാഗത നിയന്ത്രണം വരും ദിവസങ്ങളിലും തുടരുമെന്ന് വാഷിംഗ്ടണ്‍ മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News