സനൂജ് വന്നപ്പോള്‍ കണ്ടത് തൂങ്ങിയ നേഹയെ; ഇന്‍ക്വസ്റ്റിനിടെ വെപ്രാളം: മരണത്തില്‍ അടിമുടി ദുരൂഹത

കൊച്ചി: വ്‌ലോഗര്‍ നേഹയുടെ മരണത്തില്‍ ലഹരി മാഫിയയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്. മരണസമയത്ത് നേഹയുടെ വീട്ടില്‍നിന്ന് ലഹരിമരുന്നുമായി അറസ്റ്റിലായ യുവാവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. നേഹയുടെയും ഒപ്പം താമസിച്ചിരുന്ന സിദ്ധാര്‍ഥിന്റെ ഫോണുകള്‍ ശാസ്ത്രീയ പരിധോധനയ്ക്ക് വിധേയമാക്കും. ഫെബ്രുവരി 28നാണ് പോണേക്കരയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ നേഹയെ കണ്ടത്.

കണ്ണൂര്‍ സ്വദേശിനിയായ നേഹ നിഥിന്‍ എന്ന മുബഷീറ യൂട്യൂബ് വ്‌ലോഗര്‍, മോഡല്‍, ഇന്‍സ്റ്റഗ്രാമടക്കുള്ള സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റി എന്നീ നിലകളില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചി പോണേക്കരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ നേഹയെ കണ്ടത്. മൂന്നുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റിലെ ഒരു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സുഹൃത്ത് സിദ്ധാര്‍ഥുമൊന്നിച്ചായിരുന്നു ഏറെക്കാലമായി നേഹയുടെ താമസം. മരണം നടന്നദിവസം സിദ്ധാര്‍ഥ് കാസര്‍കോടായിരുന്നു. ഇരുവരുടെയും സുഹൃത്തായ മുഹമ്മദ് സനൂജുനെ നേഹയ്‌ക്കൊപ്പം നിര്‍ത്തിയാണ് സിദ്ധാര്‍ഥ് പോയത്. പുറത്തു പോയി മടങ്ങിവന്നപ്പോള്‍ നേഹ തൂങ്ങിനില്‍ക്കുന്നത് കണ്ടെന്നാണ് സനൂജിന്റെ മൊഴി.

എളമക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയതിനിടെയാണ് അബ്ദുല്‍ സലാമെന്ന കാസര്‍കോട് സ്വദേശി ഫ്‌ലാറ്റിലേക്കു വന്നത്. ഇയാളുടെ വെപ്രാളം കണ്ട് സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചപ്പോള്‍ 8 ഗ്രാം എംഡിഎംഎ ടാബ്ലറ്റും .380 ഗ്രാം വെള്ള ഉപ്പ് പരുവത്തിലുള്ള എംഡിഎംഎയും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ അബ്ദുല്‍ സലാം സ്ഥിരമായി ഫ്‌ലാറ്റില്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായി വ്യക്തമായി.

ഫ്‌ലാറ്റിനകത്തുനിന്നും എംഡിഎംഎ കണ്ടെത്തി. ഇതോടെയാണ് മരണത്തില്‍ ദുരൂഹത മണത്തത്. മരണം ആത്മഹത്യയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. നേഹയ്ക്കും സിദ്ധാര്‍ഥിനുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും സൂചനയുണ്ട്. ഇരുവരുടെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യക്ക് മുന്‍പ് നേഹ സിദ്ധാര്‍ഥിനയച്ച മെസേജുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.. ഇവരുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News