വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്; വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് നടക്കുക. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

‘ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിൻ്റെ അതിജീവനത്തിൻ്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്.

ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മൾ തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് പത്തുവർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിത്.

ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകർക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങൾ തുടർച്ചയായി ഉണ്ടായി. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. ആ കരുത്തിൽ സർക്കാർ മുന്നേറി: പിന്നോട്ടു പോകാതെ, വഴിമാറാതെ.

ഈ മഹാദൗത്യത്തിൽ സർക്കാർ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും സുമനസ്സുകളും കൈകോർത്ത് നിന്നു. യുവജനങ്ങളും സ്കൂൾ കുട്ടികളും തങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ അധ്വാനിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണത്തോടെ നാം പടുത്തുയർത്തിയത് വെറും കെട്ടിട സമുച്ചയം മാത്രമല്ല. അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ഉയർത്തിയ ആത്മവിശ്വാസത്തിന്റെ മറുപടിയാണ്. നമ്മുടെ നാടിൻ്റെ ഇച്ഛാശക്തിയുടെയും അതിജീവനത്തിൻ്റെയും പ്രതീകം കൂടിയാണ് കല്പറ്റയിൽ ഉയർന്നിരിക്കുന്നത്.

ഫെബ്രുവരി 25-ന് വയനാട്ടിന്റെ മണ്ണിൽ പ്രത്യാശയുടെ പുതിയ വെളിച്ചമാണ് തെളിയുന്നത്.

🏡 175 വീടുകൾ അതിജീവിതർക്കായി കൈമാറും.

🏡 ആദ്യഘട്ട ഗുണഭോക്താക്കളായ 178 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്യും.

🏡 ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവസനം ഉറപ്പാക്കും.

🏡 ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

ഉറ്റവരും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇത് ഒരു സമാപനം അല്ല. മറ്റൊരു തുടക്കമാണ്.

പ്രതിസന്ധികളിൽ പതറാത്ത മനസ്സോടെ, മാനവികതയുടെ മഹത്തായ മാതൃകകൾ ഉയർത്തി, നമുക്ക് കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാം.

ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് സർക്കാർ ഒരുക്കുന്നത്. നറുക്കെടുപ്പിലൂടെയായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുക. ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവസനം ഉറപ്പാക്കുമെന്നും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.’- മുഖ്യമന്ത്രി പിണറായി വിജയൻ

The first phase of the Wayanad Model Township, built for the rehabilitation of victims of the Mundakkai and Chooralmala landslides, will be inaugurated by Chief Minister Pinarayi Vijayan on February 25. The ceremony will take place at 4 PM in Elston Estate, where the keys to 178 completed houses will be handed over to the beneficiaries. The Chief Minister emphasized that this marks the fulfillment of the government’s promise to those who lost everything in the disaster. Along with the township inauguration, the distribution of title deeds (Pattayam) to the beneficiaries will also be conducted.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News