ഹിന്ദുക്കൾക്ക് മുന്നിലെ റിസ്വാൻ്റെ നമസ്കാരം, പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വഖാർ യൂനുസ്

ദുബായ്:ടി20 ലോകകപ്പിലെ (twenty 20 WC) ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തിന് പിന്നാലെ വര്‍ഗീയ പരാമര്‍ശം നടത്തിയതില്‍ ക്ഷമാപണവുമായി മുന്‍ താരവും പരിശീലകനുമായ വഖാര്‍ യൂനിസ്(waqar Younis). മത്സരത്തിനിടെ പാക് താരം മുഹമ്മദ് റിസ്വാന്‍ (Mohammad Rizwan) ഗ്രൗണ്ടില്‍ നമസ്‌കരിച്ചതിനെക്കുറിച്ചായിരുന്നു വഖാറിന്റെ പരാമര്‍ശം. റിസ്വാന്‍ നിരവധി ഹിന്ദുക്കളുടെ മുന്നില്‍വെച്ച് നമസ്‌കരിച്ചതാണ് മത്സരത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്നായിരുന്നു വഖാര്‍ യൂനിസിന്റെ പരാമര്‍ശം. മത്സരശേഷം ടെലിവിഷന്‍ പരിപാടിയിലാണ് വഖാര്‍ യൂനിസ് വിവാദ പരാമര്‍ശം നടത്തിയത്.

വഖാറിന്റെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. വഖാറിന്റെ പരാമര്‍ശത്തിനെതിരെ പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലയടക്കമുള്ളവരാണ് വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവന അനുചിതമാണെന്നായിരുന്നു ഭോഗ്ലെ പറഞ്ഞത്. തുടര്‍ന്നാണ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വഖാര്‍ യൂനിസ് രംഗത്തെത്തിയത്. ആ നിമിഷത്തെ ആവേശത്തില്‍ മനസ്സില്‍ പോലും കരുതാത്ത കാര്യമാണ് പറഞ്ഞത്. എന്റെ പരാമര്‍ശം ഒട്ടേറെപ്പേരെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. മനപ്പൂര്‍വമല്ല അത് പറഞ്ഞത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു നിറത്തിനും മതത്തിനും വംശത്തിനും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് സ്‌പോര്‍ട്‌സ്- വഖാര്‍ യൂനിസ് ട്വീറ്റ് ചെയ്തു.

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സെടുത്ത ഇന്ത്യയെ 13 പന്തുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ ഓപ്പണര്‍മാര്‍ വിജയതീരത്തെത്തിച്ചു. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ബൗളിങ്ങില്‍ നിറം മങ്ങിയ മുഹമ്മദ് ഷമിക്കെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News