വിസ്മയയുടെ ആത്മഹത്യാ കുറിപ്പിന്റെ കാര്യം പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് ആളൂര്‍?; കിരണിന്റെ ബന്ധുക്കള്‍ കൂറുമാറുമ്പോള്‍

കൊല്ലം: ഗാര്‍ഹിക പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യയില്‍ അഭയം തേടിയ വിസ്മയയുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാമതും കൂറുമാറ്റം. പ്രതിയായ ഭര്‍ത്താവ് കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള അടുത്തിടെ കൂറുമാറിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ കിരണിന്റെ സഹോദരിയും കൂറുമാറിയതായാണ് കോടതി നിരീക്ഷിക്കുന്നത്. താനും വിസ്മയയുമായി ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ടു കിരണും വിസ്മയയും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ലെന്നും മൊഴി നല്‍കിയതോടെ കീര്‍ത്തി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.

കീര്‍ത്തിയെ കൂടാതെ കിരണിന്റെ വല്യച്ഛന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, ഇയാളുടെ ഭാര്യ ആരോഗ്യ വകുപ്പ് ജീവനക്കാരി ബിന്ദുകുമാരി എന്നിവരും കൂറുമാറിയിരുന്നു. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് സദാശിവന്‍ പിള്ള കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിസ്മയയുടെ മാതാപിതാക്കള്‍ക്ക് പോലും ഇക്കാര്യം അറിയുമായിരുന്നില്ല എന്നാണു സൂചന. നേരത്തെ വിസ്മയയുടെ മരണസമയത്ത് പൊലീസിന് നല്‍കിയ മൊഴിയിലോ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിരുന്നില്ല.

തനിക്ക് ലഭിച്ച ആത്മഹത്യ കുറിപ്പ് വീട്ടിലെത്തിയ ഒരു പോലീസുകാരന് കൈമാറിയിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. വിസ്മയ കിടന്ന കട്ടിലില്‍ തലയണയുടെ അടിയില്‍ നിന്നാണ് പിള്ളയ്ക്ക് ആത്മഹത്യാ കുറിപ്പ് കിട്ടിയത്. ഈ കടലാസ് താന്‍ പൊലീസില്‍ ഏല്‍പിച്ച വിവരം ആരോടും പറയാതിരുന്നത് കിരണിനൊപ്പം തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതി ചേര്‍ക്കുമെന്നു ഭയന്നാണെന്നാണ് ഇയാള്‍ പറയുന്നത്.

കുറിപ്പു കിട്ടിയ കാര്യം പുറത്തുപറയേണ്ടെന്ന് ആദ്യ അഭിഭാഷകന്‍ ആളൂര്‍ പറഞ്ഞിരുന്നുവെന്നു മൊഴി നല്‍കിയെങ്കിലും പേര് കോടതി രേഖപ്പെടുത്തിയില്ല. ഈ സാഹചര്യത്തില്‍, സദാശിവന്‍ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും ഇത് കോടതി അം?ഗീകരിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News