കോട്ടയം: കോട്ടയം തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്‍റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൗതമിന്‍റെ മരണവും ഇപ്പോള്‍ വിജയകുമാറിന്‍റെയും മീരയുടെയും മരണവും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.ഗൗതം ആത്മഹത്യ ചെയ്‌തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത് തെറ്റാണെന്നും മകന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്നും ആരോപിച്ച് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
‘2017 ജൂൺ മൂന്നിനാണ് വിജയകുമാറിന്റെ മകൻ ഗൗതം വിജയകുമാറിനെ കോട്ടയത്തെ കാരിത്താസ് ആശുപത്രിക്ക് സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചു കിടന്നിടത്ത് നിന്ന് കുറച്ചു മാറി പാർക്ക് ചെയ്തിരുന്ന അദ്ദേഹത്തിന്റെ കാറിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് പിതാവ് വിജയകുമാർ ഹൈക്കോടതിയെ സമീപിക്കുന്നത്. 2019-ലാണ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫലി ആയിരുന്നു വിജയകുമാറിന് വേണ്ടി ഹാജരായത്. തുടർന്ന് ഈ മാർച്ചിലാണ് ഗൗതം വിജയകുമാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിക്കുന്നത്.
ഗൗതം വിജയകുമാറിന്റെ ശരീരത്തിലുണ്ടായിരുന്നത് സ്വയമുണ്ടാക്കിയ പരിക്കെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഒന്നിൽ കൂടുതൽ പരിക്ക് കഴുത്തിൽ സ്വയം ഉണ്ടാക്കാൻ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. അതുകൊണ്ട് തന്നെ അതൊരു ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമുള്ള കണ്ടെത്തലായിരുന്നു ഹൈക്കോടതിയുടേത്. സിബിഐ അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് വേണ്ടി അഞ്ച് വർഷം നിയമപോരാട്ടം നടത്തിയ ആളാണ് വിജയകുമാറും ഭാര്യയും.എന്നാൽ, സിബിഐ അന്വേഷണം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ വിജയകുമാറും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന സാഹചര്യമാണുണ്ടായത്.
അതേസമയം, വീട്ടിൽ മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടുപേരുടെയും ശരീരത്തിലെ ആഭരണങ്ങല്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നതായും സൂചനയില്ല. വീടിന്‍റെ ഹാളിലാണ് വിജയകുമാറിന്‍റെ മൃതദേഹം കിടന്നത്. വീടിന്‍റെ കിടപ്പുമുറിയിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്.

