ലീഗ് പന്തലിച്ചത് കൂട്ടക്കൊലകളുടെ മണ്ണിൽ, അധികാരം ഉറപ്പായതോടെ കടുത്ത ഹിന്ദുവിരുദ്ധരായി; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മുസ്‌ലിംലീഗിനെതിരേ വീണ്ടും കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധികാരം ഉറപ്പായതോടെ ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്നും ഭരണസ്വാധീനം ഉപയോഗിച്ച് മതതീവ്രവാദികൾക്ക് സംരക്ഷണം നൽകുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്എൻഡിപി യോഗം മുഖപത്രമായ ‘യോഗനാദ’ത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ രൂക്ഷവിമർശനം.

ലീഗിന്റെ മതേതര വിരുദ്ധതയെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കുകയാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ലീഗ് അഭിനയിക്കുന്ന മതേതര നാടകം കപടമാണ്. ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാർ കലാപത്തിന്റെ നാട്ടിലാണ് ലീഗ് പന്തലിച്ചുവളർന്നത്. അന്ന് അവിടെ നടന്ന കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കി മാറ്റിയ തന്ത്രം ഇനി വിലപ്പോകില്ല. മാറാട് കലാപവും കേരളം മറന്നിട്ടില്ല. ലീഗിന്റെ പുതിയ പ്രകടനം കാണുമ്പോൾ പുതിയ മാറാടുകളും മലബാർ കലാപങ്ങളും ഇനിയും സൃഷ്ടിക്കപ്പെടുമെന്ന് കരുതിപ്പോകുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെ.എം. ഷാജി വർഗീയ വിഷംചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. മതമാണ് മതമാണ് മതമാണ് തങ്ങളുടെ പ്രശ്‌നമെന്നും ഒൻപതര വർഷത്തെ നഷ്ടങ്ങൾ മുസ്‌ലിങ്ങൾക്കുവേണ്ടി വീണ്ടെടുക്കുമെന്നും പ്രസംഗിച്ചുനടന്ന കെ.എം. ഷാജിയെപ്പോലെ വർഗീയ വിഷംചീറ്റുന്ന നേതാക്കളെ മന്ത്രിയാക്കിയാൽ കേരളത്തിൽ മതസൗഹാർദം പൂത്തുലയുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ഇത് തങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം മുഖപ്രസംഗത്തിൽ പറഞ്ഞു

അടുത്തിടെ ലീഗിനെതിരെ വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി വർഗീയ പരാമർശങ്ങൾ നടത്തിയിരുന്നു. തുടർന്ന് വെള്ളാപ്പള്ളിക്കെതിരേ മുവാറ്റുപുഴയിൽ ലീഗ് പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളിക്കും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കുമെതിരേ മുദ്രാവാക്യം വിളിച്ച് നടത്തിയ പ്രകടനത്തിൽ ഇടുക്കി യൂത്ത്‌ലീഗ് കമ്മിറ്റിയെ ലീഗ് സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News