മഴ ഇഫക്ട്; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറമെ ഇറക്കുമതി ചെയ്യുന്ന പ്രധാന ഇതര സംസ്ഥാനങ്ങളിലും മഴ കനത്തതോടെ കേരളത്തില്‍ പച്ചക്കറി വില കുതിക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലും മഴ ശക്തമായതോടെയാണ് വില കുതിച്ചിയരുന്നത്. ബുധനാഴ്ച ചില്ലറവില്‍പ്പന വിപണിയില്‍ തക്കളിയുടെ വില 50 മുതല്‍ 60 വരെയാണ്. കഴിഞ്ഞമാസം അവസാനം ശരാശരി 20 രൂപയായിരുന്നു ഒരു കിലോഗ്രാം തക്കാളിയുടെ വില.

കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളിലും വില കുതിച്ചുയരുകയാണ്. മൈസൂരുവില്‍ മഴയും കൃഷിനാശവുമുണ്ടായതാണ് വിലകൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഉള്ളിക്കും വില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. 48-50 രൂപയാണ് സവാളയുടെ ചില്ലറവില. മഹാരാഷ്ട്രയില്‍ വിളവെടുപ്പുകാലമായതിനാല്‍ നിലവില്‍ വില കുറഞ്ഞുനില്‍ക്കേണ്ട സമയമാണ്. മഴമൂലം കൃഷിനാശമുണ്ടായതും സംഭരിച്ച സവാള ചീഞ്ഞുപോയതുമാണ് വില വര്‍ധിക്കാന്‍ കാരണം.

ഒരു കിലോഗ്രാമിന് 35 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയുടെ വില 65 ആയി ഉയര്‍ന്നു. 45 മുതല്‍ 50 രൂപ വിലയുണ്ടായിരുന്ന ബീന്‍സിന് 70 രൂപയായി. ചെറയുള്ളിവിലയും കിലോഗ്രാമിന് 10-15 രൂപവരെ ഉയര്‍ന്നിട്ടുണ്ട്. 60 രൂപയായിരുന്ന കാരറ്റിന് 80 രൂപയായി. ഒരു കിലോ കാപ്സിക്കത്തിന് 90 രൂപ വരെയായി.

അതേസമയം, വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പുതുക്കിയ മുന്നറിയിപ്പനുസരിച്ച് വ്യാഴാഴ്ച മൂന്നുജില്ലകളിലാണ് അതിശക്ത മഴ പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് ജാഗ്രത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News