വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; സ്വയം ശ്വസിച്ചുതുടങ്ങി

ഗാന്ധിനഗർ(കോട്ടയം):മൂർഖൻപാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച പാമ്പു പിടിത്തവിദഗ്‌ധൻ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. സ്വയം ശ്വസിക്കാനും ശബ്ദത്തോട് പ്രതികരിക്കാനും തുടങ്ങി. അപകടനില തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററിൽനിന്ന് മാറ്റാറായിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെമുതൽ അദ്ദേഹം സ്വയം ശ്വസിച്ചുതുടങ്ങിയിരുന്നു. എന്നാൽ, വെന്റിലേറ്ററിന്റെ സഹായം മാറ്റിയിരുന്നില്ല. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം കൃത്യമാകുന്നുഎന്ന സൂചനയാണ് നൽകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ഉച്ചയോടെയാണ് ശബ്ദങ്ങളോട് വാവ സുരേഷ് പ്രതികരിച്ചുതുടങ്ങിയത്. തട്ടി വിളിക്കുമ്പോൾ തലയനക്കുന്നുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം ക്രമമാകുന്നതിന്റെ സൂചനയാണെന്ന് ഡോക്ടർമാർ പറഞ്ഞു. പാമ്പിന്റെ വിഷം ശരീരത്തിലെത്തിയാൽ 24 മുതൽ 48 മണിക്കൂർവരെ വളരെ പ്രധാനമാണ്. ഈ സമയംവരെ വെന്റിലേറ്റർ സഹായം തുടരാനാണ് തീരുമാനം.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച്

ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയിൽ കടിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News