വാരിയന്‍ കുന്നൻ സിനിമാ യുദ്ധം കാെഴുക്കുന്നു,അലി അക്‌ബര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വാരിയന്‍ കുന്നന്റെ കുടുംബം

അലി അക്ബർ സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന വാരിയൻ കുന്നന്റെ സിനിമയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വാരിയന്‍ കുന്നന്റെ കുടുംബ കൂട്ടായ്മ്മ. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാരിയന്‍ കുന്നത്തിനെ പോലെ രാജ്യത്തിനായി ജീവിച്ച്‌ മരിച്ച രക്തസാക്ഷികള്‍ ഓര്‍ക്കപ്പെടുന്നതിന്ന് ഗാന്ധി ഘാതകരായ സംഘ്പരിവാറിന്റെ സാക്ഷ്യപത്രം ആവശ്യമില്ലെന്നു ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷന്‍ മലപ്പുറം ജില്ലാ ഘടകം ജനറല്‍ സെക്രട്ടറി സി പി അബ്ദുല്‍ വഹാബ് മാധ്യമങ്ങളോട് പറഞ്ഞു.

സംവിധായകന്‍ ആഷിക് അബുവും, പി.ടി കുഞ്ഞഹമ്മദും പ്രഖ്യാപിച്ച സിനിമയ്ക്കും താരങ്ങള്‍ക്കും എതിരെയുള്ള സംഘ് പരിവാര്‍ നീക്കം സാംസ്‌കാരിക കേരളം ചെറുത്ത് തോല്‍പ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു . നേരത്തെ ഐവി ശശി- ടി ദാമോദരന്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന 1921 സിനിമയും പറഞ്ഞത് മലബാര്‍ കലാപത്തിന്റെ കഥകള്‍ ആയിരുന്നു. പക്ഷേ അത് വാരിയന്‍ കുന്നന്റെ ജീവചരിത്രമായിട്ടല്ല എടുത്തിരുന്നത്.സോഷ്യല്‍ മീഡിയയിലും വാദങ്ങളും മറുവാദങ്ങളും നടക്കുകയാണ്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ആഷിക് അബുവിന്റെ വാരിയന്‍കുന്നന്‍ മാത്രമല്ല, മറ്റു മൂന്ന് വാരിയന്‍കുന്നന്‍ സിനിമകള്‍ കൂടി പുറത്തിറങ്ങും. ഒപ്പം വിവാദങ്ങള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. ആഷിക് അബു ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത് പൃഥ്വിരാജാണ്. അദ്ദേഹം ഇക്കാര്യം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ വഴി അറിയിക്കുകയും ചെയ്തു. സംവിധായകന്‍ ആഷിക് അബുവും സിനിമ ഒരുക്കുന്നത് സംബന്ധിച്ച്‌ അറിയിച്ചു. തൊട്ടുപിന്നാലെയാണ് വിവാദം തുടങ്ങിയത്.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപാത്രമാക്കി നാല് സിനിമകളാണ് ഇറങ്ങുന്നത്. ആഷിക് അബുവിന് പുറമെ, പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം വേങ്ങര, അലി അക്ബര്‍ എന്നിവരും സിനിമ ഒരുക്കുന്നുണ്ട്. എല്ലാവരും ഇക്കാര്യം പരസ്യമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News