സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം,അഞ്ച് ജില്ലകളില്‍ വാക്‌സിന്‍ തീര്‍ന്നു,ഇനിയെത്തുക മറ്റന്നാള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് കടുത്ത വാക്സീന്‍ ക്ഷാമം.വാക്സീന്‍ ക്ഷാമം കാരണം പല വാക്സിനേഷന്‍ കേന്ദ്രങ്ങളും നാളെ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വാക്സീന്‍ പൂര്‍ണമായും തീര്‍ന്നെന്ന് സര്‍ക്കാര്‍ അറിയിച്ചു. മറ്റന്നാളാണ് സംസ്ഥാനത്ത് ഇനി വാക്‌സീന്‍ എത്തുക. വാക്സീന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്‍കി തീര്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ഇന്ന് രണ്ടര ലക്ഷത്തോളം പേര്‍ക്ക് വാക്‌സീന്‍ നല്‍കി.

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്സിന്‍ മാത്രമാണിനി സ്റ്റോക്കുള്ളത്. പതിനൊന്നാം തീയതി വാക്സീന്‍ വരുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്ത് ആരംഭിച്ച വാക്സിനേഷന്‍ യജ്ഞം വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വാക്സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്സിനേഷന്‍ യജ്ഞം നടപ്പിലാക്കുക.

ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. അവര്‍ക്ക് ആഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്സിന്‍ നല്‍കി തീര്‍ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പ്രതിദിനം 5 ലക്ഷത്തോളം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിച്ചതാണ്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഈ വിഭാഗത്തിന് പൂര്‍ണമായും ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിക്കുന്നതാണ്. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം, ഇന്ന് 2,49,943 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 64,24,876 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News