30.6 C
Kottayam
Friday, April 19, 2024

18 വയസ് പൂർത്തിയായ എല്ലാവർക്കും മെയ് 1 മുതൽ വാക്സിൻ, സുപ്രധാന തീരുമാനം എടുത്ത് കേന്ദ്ര സർക്കാർ

Must read

ന്യൂഡൽഹി:18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അൽപസമയം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിർന്ന ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് നിർണായക പ്രഖ്യാപനം.

ആദ്യഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണ് വാക്സിൻ നൽകിയത്. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകിയിരുന്നു. പ്രായപൂർത്തിയായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയയിലേക്കാണ് ഇന്ത്യ കടക്കുന്നത്.

കോടിക്കണക്കിന് ജനങ്ങൾക്ക് ആവശ്യമായത്രയും വാക്സിൻ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയായി അവശേഷിക്കുന്നു. 45 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ പോലും വാക്സിൻ ക്ഷാമം കാരണം നിലവിൽ തടസപ്പെടുന്ന അവസ്ഥയാണ്.

അതേസമയം വാക്സിനേഷൻ വിപുലപ്പെടുത്തപ്പോൾ വാക്സിൻ നയത്തിൽ കേന്ദ്രം നിർണായകമായ മാറ്റം വരുത്തിയേക്കും എന്നാൽ ദില്ലിയിൽ നിന്നുള്ള സൂചന. ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയ എല്ലാ വാക്സിനുകൾക്കും അപേക്ഷ നൽകി മൂന്ന് ദിവസം കൊണ്ട് അനുമതി നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ തന്നെ റഷ്യയുടെ സ്പുടിനക് വി വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്ത ഘട്ടത്തിൽ ഈ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കും.

വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

നിർമാതാക്കൾ 50 ശതമാനം വാക്സിൻ കേന്ദ്ര സർക്കാരിന് നൽകും. സൗജന്യമായിട്ടായിരിക്കും നൽകുക. ബാക്കി 50 ശതമാനം സംസ്ഥാന സർക്കാരുകൾക്കും പൊതുവിപണിക്കും വിലക്ക് നൽകും.

പൊതുവിപണിക്കും സംസ്ഥാന സർക്കാരുകൾക്കും നൽകുന്ന വാക്സിൻ ഡോസുകൾക്ക് വില മുൻകൂട്ടി നിശ്ചയിക്കും.
ഈ വിലയുടെ അടിസ്ഥാനത്തിൽ, സംസ്ഥാന സർക്കാരുകൾ, സ്വകാര്യ ആശുപത്രികൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ ഡോസുകൾ വാങ്ങാം.

ആരോഗ്യ പവർത്തകർ,കോവിഡ് മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കായി കേന്ദ്ര സർക്കാർ ഇപ്പോൾ നൽകി വരുന്ന സൗജന്യ വാക്സിനേഷൻ ഇനിയും തുടരും.

കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കേന്ദ്രം അവരുടെ വിഹിതത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കോ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കോ വാക്സിനുകൾ അയക്കും. വാക്സിൻ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ ക്വാട്ടയെ ബാധിക്കും.നിലവിലുള്ള മുൻഗണനാ ഗ്രൂപ്പുകൾക്ക് രണ്ടാമത്തെ ഡോസിനും മുൻഗണനയുണ്ടായിരിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week