‘മന്ത്രി ജി.ആര്‍. അനിലിന്റെ പ്രസ്താവന മനസിനെ വേദനിപ്പിച്ചു; എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ്‌ പ്രതിഷേധങ്ങള്‍ അതിരുകടന്നു; എന്റെ കോലം കത്തിച്ചത് ശരിയായില്ല, വൈകാരിക പ്രതികരണവുമായി വി.ശിവന്‍കുട്ടി

കൊല്ലം: പിഎംശ്രീ വിഷയത്തില്‍ എഐഎസ്എഫ്-എഐവൈഎഫ് പ്രതിഷേധം അതിരുകടന്നെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മന്ത്രി ജി.ആര്‍. അനിലിന്റെ പ്രസ്താവന തന്റെ മനസിനെ വേദനിപ്പിച്ചെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്‌നമാണ്. ഇതില്‍ ഇടപെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. എഐഎസ്എഫ്, എഐവൈഎഫ് നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നും തന്റെ കോലം കത്തിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

‘സിപിഎമ്മും സിപിഐയും തമ്മിലുള്ള ഒരു തര്‍ക്കമാണുണ്ടായിരുന്നത്. ആ തര്‍ക്കമുണ്ടാകുമ്പോള്‍ അവര്‍ ഉപയോഗിക്കേണ്ട വാക്കുകളും നടത്തേണ്ട പ്രവൃത്തികളും സംബന്ധിച്ചിടത്തോളം ഒന്നുകൂടെ പക്വതയോടെ ചെയ്യണമായിരുന്നു. ഒരിക്കലും ആര്‍ക്കും വേദനയുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു. പ്രയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് പ്രയോഗിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. വേദന തോന്നുന്നരീതിയിലുള്ള പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ല’, ശിവന്‍കുട്ടി വിശദീകരിച്ചു.

‘ജി.ആര്‍. അനിലിന്റെ പ്രസ്താവന എന്റെ മനസിനെ വേദനിപ്പിച്ചെന്ന് പറഞ്ഞു. പ്രകാശ്ബാബു എം.എ. ബേബിയെക്കുറിച്ച് നടത്തിയ വിമര്‍ശനം ഒട്ടുംശരിയായിട്ടില്ലെന്നും പറഞ്ഞു. എന്റെ കോലം കത്തിച്ചത് ശരിയായില്ല. സിപിഐ-സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്നതിനിടെ ഇത് ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലായിരുന്നു. പ്രതിപക്ഷത്തെക്കാള്‍ രൂക്ഷമായ വിമര്‍ശനമാണ് എനിക്കെതിരേ നടത്തിയത്. എനിക്ക് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ എനിക്കെതിരേ വിളിച്ചു. ഇതൊക്കെ ഞാന്‍ തുറന്നങ്ങ് പറഞ്ഞെന്നേയുള്ളൂ’, മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News