തിരുവനന്തപുരം: പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ സമൂഹമാധ്യമത്തിൽനിന്ന് നീക്കംചെയ്യണമെന്ന പോലീസ് നിർദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്തു നൽകി. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കംചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് നവമാധ്യമങ്ങളിൽനിന്ന് നീക്കംചെയ്യാൻ മെറ്റ, യൂട്യൂബ് അടക്കമുള്ള കമ്പനികളോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ.
ശബരിമലയിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പാട്ട് ആണ് ഇത്. പാട്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള കോടതി വിധികളോ ഉത്തരവുകളോ പുറപ്പെടുവിച്ചിട്ടില്ല. നിയമം ലംഘിക്കപ്പെടാത്ത തരത്തിലുള്ള സംസാര സ്വാതന്ത്ര്യം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഗാനം നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിടുകയോ മെറ്റയുടെ ഗൈഡ്ലൈൻസ് ലംഘിക്കുകയോ ചെയ്തതായി കണ്ടെത്തുന്നതുവരെ ഈ ഗാനവുമായ ബന്ധപ്പെട്ട ലിങ്കുകൾ നീക്കം ചെയ്യരുതെന്നും മെറ്റയോട് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.


