KeralaNews

പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.ഐ.എമ്മുകാരനാണെന്നു പരിഹാസം; പ്രതികരണവുമായി വി.ഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.ഐ.എമ്മുകാരനാണെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി വി.ഡി സതീശന്‍. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറായ കെ. അനില്‍ കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ചിലര്‍ ഈ രീതിയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണു വി.ഡി സതീശന്റെ പ്രതികരണം.

തന്റെ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ളവരാണ് ഈ പ്രചരണത്തിനു പിന്നിലെന്നു വി.ഡി സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. താന്‍ ലോ അക്കാദമി കോളേജില്‍ പഠിക്കുമ്പോള്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു കെ. അനില്‍ കുമാറെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അനില്‍ കുമാര്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്ടേറ്ററായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേരു ശുപാര്‍ശ ചെയ്തതു ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നുവെന്നും വി. ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വി. ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍ മാര്‍ക്സിസ്റ്റുകാരനാണ് എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാന്‍ ലോ അക്കാദമി ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്നോടൊപ്പം സജീവ കെ എസ് യു പ്രവര്‍ത്തകനായിരുന്നു.

മാത്രമല്ല, എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹം ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത് ജി.കാര്‍ത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു. ഞാനീ സ്ഥാനത്ത് എത്തിയതില്‍ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button