സാവര്യയുടെ മരണം തലയ്ക്കടിയേറ്റ്! ഉസ്ബെക്കിസ്താൻ കൊലപാതകത്തിൽ നിർണ്ണായക വണ്ടാനം റീ-പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് (22) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്കു കൈമാറി. അടുത്തദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽനിന്നു റിപ്പോർട്ട് നൽകും.

ഉസ്‌ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല. ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ ഇത്തരം റിപ്പോർട്ടുകൾ ബന്ധുക്കൾക്കു നൽകുകയുള്ളൂ. ഇതുകൂടി ലഭിച്ചാലേ, വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ കഴിയുകയുള്ളൂ എന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. സാവര്യയുടെ തലയിലെ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട്, പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വിദഗ്ധ പരിശോധനയ്ക്കായി പരിക്കേറ്റഭാഗം നീക്കംചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾകൂടി ഉസ്ബെക്കിസ്താനിൽനിന്നു ലഭ്യമാക്കേണ്ടതുണ്ട്.

സാവര്യ ഈ മാസം നാലിനാണ് ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത്. സഹപാഠി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (22) ലാപ്‌ടോപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. സദറുൾ അനം അവിടെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപുമുതൽ സാവര്യയെ തടവിലാക്കി പ്രതി ക്രൂരമായി ആക്രമിച്ചെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതു ശരിവെക്കുന്ന വിധത്തിൽ സാവര്യയുടെ ശരീരത്താകെ പാടുകൾ കാണപ്പെട്ടതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

’വിദേശകാര്യമന്ത്രിയെ നേരിൽക്കാണും, ഉസ്ബെക്കിസ്താനിൽ പോകും’

വിദേശകാര്യമന്ത്രിയെ നേരിൽക്കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ശ്രമിക്കുകയാണെന്ന് സാവര്യയുടെ അച്ഛൻ ബസന്ത് പറഞ്ഞു. അടുത്തദിവസംതന്നെ മന്ത്രിയെ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉസ്ബെക്കിസ്താനിലെ ഇന്ത്യൻ എംബസി അധികൃതരുമായി സംസാരിച്ചു. അവിടെ നിയമസഹായത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഉസ്ബെക്കിസ്താനിൽ പോകും. കുവൈത്തിൽ ജോലിചെയ്യുന്ന ബസന്ത് കേസിന്റെ ആവശ്യങ്ങൾക്കായി നാട്ടിൽ തുടരുകയാണ്.

English Summary

A re-postmortem examination conducted at Alappuzha Vandanam Medical College has confirmed that Savarya Basanth (22), a Malayali medical student from Haripad, died of a severe head injury in Uzbekistan. The preliminary report was handed over to her relatives on Saturday and will be submitted to investigating officers soon. However, the final forensic report awaits the official postmortem data from Uzbekistan, which under local laws takes three months to process. Forensic experts noted that a portion of the injured head area had been surgically removed for analysis during the initial autopsy abroad, requiring further cross-verification.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News