ഉത്ര വധക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി വിദഗ്ധ സമിതി

കൊല്ലം: ഉത്ര വധക്കേസില്‍ ഉത്രയുടേയും സൂരജിന്റേയും വീട്ടില്‍ നടത്തിയ തെളിവെടുപ്പിന് ശേഷം നിര്‍ണായക കണ്ടെത്തലുമായി എട്ടംഗ വിദഗ്ധ സമിതി. അഞ്ചടിയുള്ള പാമ്പ് ജനാലവഴി എ.സി മുറിയില്‍ കയറില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. സൂരജിന്റെ വീടിന്റെ രണ്ടാം നിലയില്‍ അണലി സ്വയം എത്തില്ലെന്നും സമിതി അഭിപ്രായപ്പെട്ടു.

സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉത്ര കിടന്ന മുറി, കടിച്ച പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന ജാര്‍ ഒളിപ്പിച്ച വീട് എന്നിവിടങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കേസിലെ പ്രതി സുരേഷ് ആലങ്കോട് നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ആലങ്കോട് കരവാരം പഞ്ചായത്ത് പതിനാലാം വാര്‍ഡ് ലീല ഭവനത്തില്‍ നിന്നാണ് സുരേഷ് മൂര്‍ഖനെ പിടികൂടിയത്. വനം വകുപ്പ് നടത്തിയ ചോദ്യം ചെയ്യലില്‍ സുരേഷ് ഈ ദൃശ്യങ്ങളുടെ കാര്യം വെളിപ്പെടുത്തിയിരുന്നു. കേസില്‍ ഈ ദൃശ്യങ്ങള്‍ നിര്‍ണായകമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News