വാഷിങ്ടൺ: ഇറാനുമായുള്ള ദീർഘകാല സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറിൽ ഞായറാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പിട്ടാലുടൻ മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും ട്രൂത്തിലൂടെ ട്രംപ് വ്യക്തമാക്കി.
ഇറാൻ ഭാവിയിൽ ആണവായുധങ്ങൾ നിർമിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഇറാനിലെ മലനിരകൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ബി-2 ബോംബറുകളുടെ സഹായത്തോടെ പുറത്തെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ആണവ കരാർ (JCPOA) ഇറാന് ആണവായുധങ്ങളിലേക്ക് എളുപ്പവഴിയൊരുക്കിയ ഒന്നായിരുന്നുവെന്നും, എന്നാൽ തന്റെ പുതിയ കരാർ അതിന് വിപരീതമായിരിക്കുമെന്നും ട്രംപ് പറഞ്ഞു
എന്നാൽ, ഞായറാഴ്ച കരാർ ഒപ്പിടുമെന്ന വാർത്ത ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. വരുംദിവസങ്ങളിൽ സമാധാന ഉടമ്പടി ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും, അത് ഞായറാഴ്ച സംഭവിക്കില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി
പാകിസ്താനിലെഇസ്ലാമാബാദിൽനടക്കുന്ന സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ ഇരുരാജ്യങ്ങളും പ്രാഥമിക കരാറിൽ ഒപ്പിട്ടേക്കുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ശനിയാഴ്ച സൂചിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം

