ദുബായ്: പശ്ചിമേഷ്യായുദ്ധത്തിന് ശാശ്വത പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ ഖത്തറിൽ മധ്യസ്ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ട്. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹോർമൂസ് അടക്കം വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഒരാഴ്ചത്തേക്ക് ഹോർമൂസിൽ സംഘർഷത്തിന് അയവുവരുത്താൻ ഇറാനും യുഎസും തമ്മിൽ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം ആർക്കായിരിക്കണം എന്ന കാര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള ഭിന്നത തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ, അടുത്തഘട്ട ചർച്ചകൾ അതിനുശേഷം മാത്രമേ തുടരൂ എന്നാണ് വിവരം. ജൂലൈ നാലുമുതൽ ഒൻപത് വരെയാണ് സംസ്കാരച്ചടങ്ങുകൾ.
അന്തിമ കരാറിലെത്തുന്നതിന് തടസ്സമായി നിൽക്കുന്ന വിഷയങ്ങൾ ഖത്തറിന്റെയും പാകിസ്താന്റെയും പ്രതിനിധികൾ മുഖേന ഇരുരാജ്യങ്ങളും ചർച്ചചെയ്തെന്നാണ് വിവരം. രണ്ടാഴ്ച മുൻപ് ഇറാനും യു.എസും ഒപ്പുവെച്ച ‘ഇസ്‍ലാമാബാദ് ധാരണാപത്ര’ത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ പുരോഗതി ചർച്ചയിൽ വിലയിരുത്തി.
അതേസമയം, ഖത്തറിലെത്തിയ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരദ് കഷ്‌നറും സാങ്കേതികതലചർച്ചയുടെ ഭാഗമായില്ല. എന്നാൽ, ഇരുവരും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യസഹമന്ത്രി കാസിം ഖരിബാബാദിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലേക്കുപോകുമെങ്കിലും അവർ യു.എസ്. പ്രതിനിധികളുമായി നേരിട്ട് ചർച്ച നടത്തില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
വാരാന്ത്യത്തിൽ ഇറാനും യു.എസും വീണ്ടും ഏറ്റുമുട്ടിയതോടെ ഇടക്കാല സമാധാനക്കരാർ അന്തിമമാക്കാനുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലായിരുന്നു. ചൊവ്വാഴ്ച ഖത്തറിൽ ചർച്ച നടക്കുമെന്ന് യു.എസും പ്രധാനമധ്യസ്ഥരായ പാകിസ്താനുമറിയിച്ചു. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഒരു ചർച്ചയും നിശ്ചയിച്ചിട്ടില്ലെന്ന് ഖത്തറും വരുംദിവസങ്ങളിൽ ചർച്ചയുണ്ടാകില്ലെന്ന് ഇറാനും അറിയിച്ചിരുന്നു. ഇറാന്റെ ആണവപദ്ധതിയുൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഇനി അന്തിമതീർപ്പുണ്ടാക്കേണ്ടത്.


