വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി ഒപ്പുവെച്ചെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എബിസി ന്യൂസിനോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇറാന്റെ ഭാഗത്തുനിന്ന് അവരുടെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് ആണ് രേഖയിൽ ഒപ്പുവെച്ചതെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇറാൻ നിരുപാധികമായി കീഴടങ്ങണമമെന്ന ആവശ്യത്തിൽനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയോ എന്ന് ചോദ്യത്തിന്, 'ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുക എന്നതാണ് ഈ കരാറിലൂടെ അടിസ്ഥാനമായി സംഭവിക്കുക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തന്നെ എണ്ണവില ഗണ്യമായി കുറഞ്ഞിരിക്കുന്നത് നിങ്ങൾ കണ്ടില്ലേ?' എന്നായിരുന്നു ജെ.ഡി. വാൻസിന്റെ പ്രതികരണം.
വെള്ളിയാഴ്ച ജനീവയിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് വിവരം. അമേരിക്ക-ഇറാൻ കരാറിന്റെ ഒപ്പ് വെക്കൽ ചടങ്ങിന് പാകിസ്താൻ ആതിഥേയത്വം വഹിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് അറിയിച്ചു. പാക് പാർലമെന്റിലാണ് ഷരീഫ് പ്രഖ്യാപനം നടത്തിയത്.
ചടങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഷരീഫ് പങ്കുവെച്ചിട്ടില്ല. ജി7 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനിടെ യൂറോപ്പിലെത്തിയിട്ടുണ്ട്. ഇറാനുമായുള്ള കരാർ അന്തിമമാക്കിയതിന് ശേഷം ട്രംപ് ലോകനേതാക്കളുമായി ചർച്ച നടത്തും.
ഇതിനിടെ, കരാറിനെ തള്ളിക്കൊണ്ട് ഇസ്രയേൽ മന്ത്രിമാർ രംഗത്തെത്തിയിട്ടുണ്ട്. ലെബനനിൽനിന്ന് പിൻമാറില്ലെന്നാണ് ഇസ്രയേൽ മന്ത്രിമാർ പറയുന്നത്. കരാർ സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ഉടൻ പ്രതികരണം നടത്തിയേക്കും. ഇറാൻ-യുഎസ് കരാറിൽ ലെബനനിലെ വെടിനിർത്തലടക്കം ഉൾപ്പെടുന്നുവെന്നാണ് വിവരം.
കരാറിന്റെ വിശദാംശങ്ങൾ യുഎസും ഇറാനും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ചർച്ചകളിലും പോരാട്ടത്തിലും ഇറാൻ വിജയിച്ചതിന്റെ തെളിവാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആശങ്കകളെന്ന് ഇറാൻ പ്രസിഡന്റ് മസീദ് പെസെഷ്‌കിയാൻ പറഞ്ഞു. ചർച്ചകളിൽ പങ്കെടുത്ത ഇറാനിയൻ പ്രതിനിധികളേയും ഇറാൻ സൈനിക വിഭാഗങ്ങളേയും പെസെഷ്‌കിയാൻ അഭിനന്ദിച്ചു.

