ടെഹ്‌റാൻ: ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ തിങ്കളാഴ്ച യുഎസും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തിൽ മഹാൻ എയർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ഇത് ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി ഷെഡ്യൂൾചെയ്ത വിമാനമായിരുന്നുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈയാഴ്ച ഈ വിമാനം മെഡിക്കൽ സാമഗ്രികളും ഇറാനിയൻ ജനങ്ങൾക്കുള്ള അവശ്യ സാധനങ്ങളും ശേഖരിക്കാൻ ഡൽഹിയിലേക്ക് പറക്കേണ്ടതായിരുന്നുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല.
മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്ന ഇറാനിയൻ വിമാനത്തിന് നേരെയുണ്ടായ ആക്രമണം ഒരു യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഇറാൻ സിവിൽ ഏവിയേഷന്റെ പ്രസ്താവന ഇന്ത്യയിലെ ഇറാൻ എംബസി എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. അതിൽ ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനമാണെന്ന് പ്രത്യേകം പറയുന്നില്ല.
നിരവധി രാജ്യങ്ങളിൽ നിന്ന് ഇറാനിലേക്ക് മരുന്നും വൈദ്യോപകരണങ്ങളും എത്തിച്ചിരുന്ന ഇറാനിയൻ യാത്രാവിമാനത്തിനു നേരെ ഇസ്രായേലി-അമേരിക്കൻ ആക്രമണം നടന്നുവെന്നും ഇറാന്റെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഈ നടപടിയെ ശക്തമായി അപലപിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.
ഇത്തരം വിമാനങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണെന്നും മാനുഷിക നിയമങ്ങളുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഓർഗനൈസേഷന്റെ പ്രസ്താവന ഊന്നിപ്പറഞ്ഞു.
മഷ്ഹദ് വിമാനത്താവളത്തിൽ യുഎസ് നടത്തിയ ആക്രമണത്തിലാണ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചത്. വിമാനം ഏപ്രിൽ 1 ന് ഡൽഹിയിലേക്ക് പോകാനിരുന്നതായാണ് റിപ്പോർട്ട്. മാർച്ച് 18 ന് ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി വഴി ഇന്ത്യ മെഡിക്കൽ സഹായം ഇറാനിലേക്ക് അയച്ചിരുന്നു. ഡൽഹിയിലെ ഇറാനിയൻ എംബസി ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
മഹാൻ എയർ സ്വകാര്യ ഉടമസ്ഥതയിലുള്ള ഇറാനിയൻ എയർലൈൻ ആണ്. പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ, തെക്കുകിഴക്കേഷ്യ, കിഴക്കേഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിൽ വിമാന സർവീസ് നടത്തുന്നുണ്ട് ഇവർ.


