മിയാമി: മുൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ കരുത്തരുമായ യുറഗ്വായ്‌യെ സമനിലയിൽ പൂട്ടി സൗദി അറേബ്യ. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം യുറഗ്വായ് 80-ാം മിനിറ്റിലാണ് തിരിച്ചടിക്കുന്നത്.
മത്സരം ആരംഭിച്ചത് മുതൽ യുറഗ്വായിയുടെ മുന്നേറ്റങ്ങളായിരുന്നു സൗദി ബോക്‌സിൽ. ഫെഡറിക്കോ വിനാസും മാക്‌സി അരാഹോയുമെല്ലാം മികച്ച മുന്നേറ്റങ്ങൾ നടത്തിയാണ് തുടങ്ങിയത്. അതേസമയം സൗദിയാകട്ടെ കിട്ടിയ അവസരങ്ങളിൽ ഗോളിനടുത്തെത്തുകയും ചെയ്തു. 18-ാം മിനിറ്റിൽ സൗദിയുടെ സലിം അൽദസാരിക്ക് ലക്ഷ്യത്തിനടുത്തെത്തി. പക്ഷേ വലകുലുക്കാനായില്ല.
ഇരുടീമുകളും പരുക്കൻ കളി പുറത്തെടുക്കുന്നതും കണ്ടു. താരങ്ങൾ ഒട്ടേറെ തവണ ഫൗൾ ചെയ്യപ്പെട്ടു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ യുറഗ്വായ്‌യെ ഞെട്ടിച്ച് സൗദി ലീഡെടുത്തു. അബ്ദുല്ല അൽ-അംരിയാണ് ഗോൾ സ്‌കോറർ. ആദ്യപകുതി 1-0 ന് സൗദി മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് യുറഗ്വായ് ആക്രമിച്ച് കളിച്ചു. പകരക്കാരെ കളത്തിലിറക്കിയാണ് രണ്ടാം പകുതി തുടങ്ങിയത്. ഡാർവിൻ ന്യൂനസിനെയും മാത്യാസ് വിനയെയും പിൻവലിച്ചു. പിന്നീടങ്ങോട്ട് സൗദി ബോക്‌സിൽ യുറഗ്വായി താരങ്ങൾ കയറിയിറങ്ങി. മികച്ച അവസരങ്ങള സൃഷ്ടിക്കാൻ യുറഗ്വായ്ക്ക് സാധിച്ചു. 54-ാം മിനിറ്റിൽ മാനുവൽ യുഗാർത്തെയും 60-ാം മിനിറ്റിൽ സനബ്രിയയും ഗോളിനടുത്തെത്തി. എന്നാൽ യുറഗ്വായ് മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സൗദിക്ക് സാധിച്ചു.
പന്ത് കൈവശം വെച്ച് അവസരങ്ങൾ സൃഷ്ടിച്ചാണ് യുറഗ്വായ് മുന്നേറ്റങ്ങൾ നടത്തിയത്. സൗദി പ്രതിരോധക്കോട്ട ഉറച്ചുനിന്നതോടെ മത്സരം സമനിലയിൽ കലാശിക്കുമെന്ന് തോന്നിച്ചു. എന്നാൽ 80-ാം മിനിറ്റിൽ ലാറ്റിനമേരിക്കൻ കരുത്തർ തിരിച്ചടിച്ചു. മാക്‌സി അരാഹോയാണ് ഗോളടിച്ചത്. പിന്നീട് ഇരുടീമുകൾക്കും ലക്ഷ്യം കാണാനായില്ല. അതോടെ മത്സരം 1-1 ന് അവസാനിച്ചു.

