ഒടുവില്‍ പ്രിയങ്കയോട് മാപ്പ് പറഞ്ഞ് യു.പി പോലീസ്

ന്യൂദല്‍ഹി: കൈയ്യേറ്റം ചെയ്ത സംഭവത്തില്‍കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് മാപ്പ് ചോദിച്ച് യു.പി പോലീസ്. ഹാത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴി പ്രിയങ്കാ ഗാന്ധിയെ പോലീസ് കയ്യേറ്റം ചെയ്തിരുന്നു. പോലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് മാപ്പ് ചോദിച്ച് പോലീസ് രംഗത്തെത്തിയത്.

ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അടക്കമുള്ളവരെ പോലീസ് തടഞ്ഞിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നീട് കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പ്രിയങ്കാ ഗാന്ധിയുടെ കുര്‍ത്തയില്‍ ബലമായി പിടിച്ചുവലിക്കുന്ന യു.പി പോലീസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. യോഗി ജീയുടെ കീഴിലെ പോലീസില്‍ വനിതാ പോലീസ് ഇല്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

അതേസമയം, പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പ്രിയങ്കയും രാഹുലും നീതിക്ക് വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും കുടുംബത്തെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറഞ്ഞു. എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് നടന്നാല്‍ അവിടെ നീതി ഉറപ്പാക്കാന്‍ ഞങ്ങളുണ്ടാവുമെന്നും ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News