ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള ഓരോ സൈനികനടപടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടവേളയില്ലാതെ നിരീക്ഷിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ പ്രധാനമന്ത്രി രാത്രി മുഴുവനും സസൂക്ഷ്മം നിരീക്ഷിച്ചതായും പാകിസ്താന്റെ ആണവായുധഭീഷണി ശ്രമങ്ങള്‍ ഭീകരവാദത്തെ പാടെ തുടച്ചുനീക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും എന്‍ഡിടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജിതേന്ദ്ര സിങ് പറഞ്ഞു.
ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറെ തൊയ്ബയുടെയും പാകിസ്താനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒന്‍പത് താവളങ്ങള്‍ ലക്ഷ്യമാക്കി മേയ് 7ന് ഇന്ത്യ ആക്രമണം നടത്തിയതായും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ് സ്ഥിരീകരിച്ചു. "നിങ്ങള്‍ക്കറിയാം, പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായ ഉടനെതന്നെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സൗദിസന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ മടങ്ങിയെത്തി. പാകിസ്താനെതിരെ നമ്മള്‍ ആക്രമണം നടത്തുമ്പോള്‍ രാത്രി മുഴുവന്‍, ഓരോ നിമിഷവും അദ്ദേഹം സംഗതികള്‍ നിരീക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള പരിഭ്രമവുമുള്ളതായി ഞാന്‍ കരുതുന്നില്ല, സിങ് പറഞ്ഞു.
മിക്ക രാത്രികളിലും പ്രധാനമന്ത്രി കര്‍മനിരതനാകുന്നത് പതിവാണെങ്കിലും ആ രാത്രി അദ്ദേഹം സൂക്ഷ്മനിരീക്ഷണത്തില്‍ മുഴുകുകയായിരുന്നുവെന്ന് സിങ് വ്യക്തിമാക്കി. രാജ്യത്തെ പ്രതിരോധസേനകള്‍ക്ക് ആദ്യമായി അവരുടെ വ്യക്തിപരമായ വിവേകവും വിവേചനാധികാരവും അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയത് പ്രധാനമന്ത്രിയുടെ സമയോചിതമായ ഇടപെടലാണെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
"വളരെ വ്യക്തതയുള്ള മനസ്സാണ് അദ്ദേഹത്തിന്റേത്. മാത്രമല്ല നിര്‍ണായകതീരുമാനങ്ങള്‍ ചടുലമായെടുക്കുന്നതിലും നിപുണനാണ്. ഭീകരതാവളങ്ങള്‍ നശിപ്പിക്കണമെന്നും അതേസമയം സാധാരണക്കാരായ ജനങ്ങള്‍ക്ക് യാതൊരു പ്രയാസവുമുണ്ടാകരുതെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ആ തീരുമാനം അവസാനഘട്ടം വരെ ആ വിധത്തില്‍ തുടര്‍ന്നു", സിങ് പറഞ്ഞു. പാകിസ്താന്റെ ആണവഭീഷണിയോട് പ്രധാനമന്ത്രിയുടെ പ്രതികരണം എത്തരത്തിലായിരുന്നു എന്ന ചോദ്യത്തിന് അത്തരം ഭീഷണികള്‍ പ്രധാനമന്ത്രിയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ഭീഷണികള്‍ തുടരുന്തോറും അദ്ദേഹം കൂടുതല്‍ അചഞ്ചലനായി തുടരുമെന്നും സിങ് പ്രതികരിച്ചു.

