എമ്പുരാൻ ഞാൻ കാണും, എല്ലാവരും കാണണം; എം.ടി രമേശ് പറഞ്ഞതാണ് ബി.ജെ.പി നിലപാട്: ജോർജ് കുര്യൻ

കോഴിക്കോട്: മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ സിനിമ കാണുമെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. സിനിമ എല്ലാവരും കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംടി രമേശ് പറഞ്ഞതാണ് ബി.ജെ.പി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്’ ഇതായിരുന്നു എം.ടി.രമേശിന്റെ പ്രതികരണം. സിനിമയ്‌ക്കെതിരെ ചില ബിജെപി നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേ നിലപാടിപ്പോള്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും സ്വീകരിച്ചിരിക്കുന്നത്.

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ വില്ലനായാണ് വന്നത്. നെഗറ്റീവില്‍ നിന്നാണ് തുടങ്ങിയത്. ഇത്രയും ഉയരത്തില്‍ എത്തിയത് അതിനുശേഷം ആണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്. ബിജെപി ഒരു സൂപ്പര്‍താരത്തെപ്പോലെ ഉദിച്ചുയരും. എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണം. എമ്പുരാന്‍ കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചര്‍ച്ച ചെയ്യും’ കേന്ദ്ര മന്ത്രി പറഞ്ഞു.

മോദിയെക്കുറിച്ച് രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ എന്തായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ മോദിയും ബിജെപിയും ഈ ഉയരത്തില്‍ എത്തുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതിനുവേണ്ടി എല്ലാ വീടുകളിലും എമ്പുരാനെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ബിജെപി ഭാരവാഹികള്‍ സിനിമയെ വിമര്‍ശിക്കുന്നു എന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News