തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 57400 കോടി രൂപയുടെ കുറവ് ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.
എന്തൊക്കെ സംഭവിച്ചാലും സംസ്ഥാന സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറില്ല. സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തും. അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. നികുതി പിരിവ് ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം കേരളീയം വൻ വിജയമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങൾ തുടങ്ങിയെന്നും ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് ഇന്ന് മന്ത്രിസഭാ യോഗം രൂപം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
മണി ശങ്കർ അയരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ മുഖ്യമന്ത്രി രണ്ടാം കേരളീയത്തിലെങ്കിലും പ്രതിപക്ഷം ബഹിഷ്കരണം നടത്താതെ പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു


