പതിനെട്ട് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍, കേന്ദ്രം വാക്സിൻ നയം മാറ്റി

ന്യൂഡൽഹി: രാജ്യത്തിന്റെ വാക്സിൻ നയം പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 21 മുതൽ പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നൂറ് വർഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ രാജ്യം അതിനെ അതിശക്തമായി ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് പുറകിലല്ലെന്ന് തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വർധിച്ചു. ഓക്സിജൻ എത്തിക്കാൻ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. രണ്ടാം തരംഗത്തിൽ ഓക്സിജൻ ഉത്പാദനം പത്തിരിട്ടായാക്കി വർധിപ്പിച്ചു.

കോവിഡ് നേരിടാനുള്ള ഏറ്റവും വലിയ ആയുധമാണ് കോവിഡ് പ്രോട്ടോക്കോൾ. കോവിഡിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്സിൻ. ലോകത്ത് വാക്സിൻ നിർമാണം കുറവാണ്. ഒരു വർഷത്തിനിടെയാണ് ഇന്ത്യ 2 വാക്സിൻ പുറത്തിറക്കിയത്. ഇന്ത്യൻ കമ്പനികൾ ഇല്ലായിരുന്നെങ്കിൽ ലോകത്തിന്റെ സ്ഥിതി എന്താവുമായിരുന്നു.? വാക്സിനേഷൻ 60 ശതമാനത്തിൽ നിന്ന് 90 ശതമാനമാക്കി. ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്ന് പുറകിലല്ലെന്ന് തെളിയിച്ചു. 23 കോടി വാക്സിൻ ഇതിനോടകം നൽകിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News