FeaturedKeralaNews

പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യൂണിഫോം നിര്‍ബന്ധമല്ല; സ്‌കൂള്‍ തുറക്കല്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചു

തിരുവനന്തപുരം : പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമുകള്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് അറിയിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം സ്‌കൂളുകള്‍ക്ക് നല്‍കും.

യോഗത്തില്‍ പരീക്ഷയുടെ ഒരുക്കങ്ങളും വിലയിരുത്തി. കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കവാടത്തിലൂടെ മാത്രമേ സ്‌കൂളിനകത്തേക്ക് പ്രവേശനം അനുവദിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പരീക്ഷ എഴുതുന്നതിനായി പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കും. കൊറോണ രോഗികളായ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പിപിഇ കിറ്റുകള്‍ ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ക്ലാസ് മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ എന്നിവ കൈമാറാന്‍ പാടുള്ളതല്ല.

അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ- ആരോഗ്യവകുപ്പിന്റെ യോഗം വ്യാഴാഴ്ച നടക്കും. രണ്ട് വകുപ്പുകളുടെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന തലത്തിലെ പൊതു മാനദണ്ഡത്തിനു യോഗം രൂപം നല്‍കും. കുട്ടികള്‍ക്കുള്ള മാസ്‌ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ് എന്നിവയിലെല്ലാം അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും.

സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലുള്ള സ്‌കൂളുകള്‍ക്കും ബാധകമായ രീതിയിലുള്ള പൊതുമാര്‍ഗ രേഖയായിരിക്കും തയാറാക്കുക. ഒക്‌ടോബര്‍ 15നകം പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് ഇരു വകുപ്പുകളുടേയും ലക്ഷ്യം.

ഓരോ സ്‌കൂളുകളിലെയും കുട്ടികളുടെ എണ്ണം പരിഗണിച്ചായിരിക്കും ഒരു സമയം ഹാജരാകേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച് നിര്‍ദേശം സര്‍ക്കാര്‍ നല്‍കുക. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ സംസ്ഥാനത്തുള്ളതിനാല്‍ ഇവിടങ്ങളില്‍ നാലിലൊന്ന് കുട്ടികള്‍ ഹാജരാകണമെന്ന് നിബന്ധന വെച്ചാല്‍പോലും കൂടുതല്‍ കുട്ടികള്‍ ഒരേസമയം വരുന്ന സാഹചര്യം ഉണ്ടാവും. ഇത് ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും മാര്‍ഗരേഖ തയാറാക്കുക.

ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെയും പത്ത്, 12 ക്ലാസുകളിലെയും കുട്ടികളെയാണ് നവംബര്‍ ഒന്നിന് ആദ്യഘട്ടത്തില്‍ സ്‌കൂളുകളില്‍ എത്തിക്കുക. ഉയര്‍ന്ന ക്ലാസുകളില്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 50 ശതമാനംവരെ ഹാജരാകാന്‍ സൗകര്യമൊരുക്കുമെങ്കില്‍ പ്രൈമറിതലത്തില്‍ ഇത് കുറക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button