KeralaNews

‘ദൗർഭാഗ്യകരം, ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്’; ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ

തിരുവനന്തപുരം: കെടി ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ. ‘കെടി ജലീലിന്റെ കശ്മീർ പരാമർശം താൻ കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താൻ ആശ്ചര്യപ്പെട്ടുപോയി. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമർശം അംഗീകരിക്കാനാവില്ല.

ഇത്രയും അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമർശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്,’- അദ്ദേഹം പറഞ്ഞു.

ആയുധം എടുക്കില്ലെന്നതല്ല അഹിംസയെന്ന് ഗവർണർ പറഞ്ഞു. അഹിംസയും സത്യാഗ്രഹവുമായിരുന്നു ഗാന്ധിയുടെ ആയുധം. എന്നാൽ ഇക്കാര്യത്തിൽ ചില ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. സൈനിക ശക്തി പ്രതിരോധത്തിന് മാത്രം ഉള്ളതാണ്. ആയുധം എടുക്കില്ല എന്നതല്ല അഹിംസ. കടന്നു കയറ്റം അനുവദിക്കില്ല. ഭീരുത്വമല്ല അഹിംസ. എല്ലാ വൈവിധ്യങ്ങളും അംഗീകരിക്കുന്ന സംസ്കാരമാണ് നമ്മുടേത്. അകത്തു നിന്നുള്ള ഭീഷണിനായാലും പുറത്തു നിന്നുള്ള ഭീഷണി ആയാലും സ്വയം പ്രതിരോധിക്കാൻ ആയുധം വേണമെന്നും അദ്ദേഹം പറഞ്ഞു.

പാങ്ങോട് സൈനിക ക്യാംപിൽ ആസാദി കാ അമൃത് മഹോത്സവ് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ജലീലിനുള്ള പ്രതികരണത്തിന്റെ സമയമല്ലെന്ന് പറഞ്ഞ അദ്ദേഹം, സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം വിഷയത്തിൽ തനിക്ക് പറയാനുള്ളതെല്ലാം വിശദമായി പറയുമെന്ന സൂചന കൂടിയാണ് മുന്നോട്ട് വെക്കുന്നത്.

അതേസമയം ദില്ലിയിലായിരുന്ന കെടി ജലീൽ അവിടുത്തെ പരിപാടികൾ റദ്ദാക്കി ഇന്ന് പുലർച്ചെ നാട്ടിലേക്കുള്ള വിമാനത്തിൽ കോഴിക്കോടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ‘ആസാദ് കശ്മീർ’ എന്നടക്കം പരാമർശിക്കുന്ന വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും ദില്ലിയിലെ കേസും സംസ്ഥാനത്തെ പ്രതിപക്ഷ വിമർശനങ്ങളും ജലീലിനെ പിന്തുടരുമെന്ന് ഉറപ്പ്. ഇതിനിടയിലാണ് ഗവർണറും താൻ വളരെയധികം വേദനിച്ചുവെന്നും രോഷം തോന്നുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button