ടെഹ്റാന്‍: ഇസ്രയേല്‍-ഇറാന്‍ യുദ്ധം ഒരാഴ്ചതികച്ച പശ്ചാത്തലത്തില്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഇസ്രയേലിനോട് നിര്‍ദേശിച്ചു.
ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐഎഇഎക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. അതിനിടെ, ടെഹ്റാനിലും റഷ്തിലും ഇസ്രയേലിന്റെ ബോംബുകള്‍വീണു. ഇറാന്റെ ആണവായുധ ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രവും കെര്‍മന്‍ഷാഹിനും തബ്രിസിനും അടുത്തുള്ള സേനാകേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇസ്രയേല്‍ പറഞ്ഞു.
തെക്കന്‍ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളില്‍ പതിച്ച ഇറാന്‍ മിസൈലേറ്റ് ഏതാനും കെട്ടിടങ്ങള്‍ക്ക് കേടുപറ്റി. ഇറാനില്‍ മരണസംഖ്യ 657 ആയി. ഇസ്രയേലിലേത് 25-ഉം. സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇപ്പോഴും സാധ്യതയുള്ളതിനാല്‍ ഇസ്രയേലിനൊപ്പം ചേരുന്നതിന് രണ്ടാഴ്ച സാവകാശം നല്‍കാന്‍ നിശ്ചയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സംഘര്‍ഷബാധിതമേഖലകളില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 2024-ല്‍ മുന്‍പില്ലാത്തവിധം കൂടിയെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). ഇതിലേറെയും ഗാസ, വെസ്റ്റ് ബാങ്ക്, കോംഗോ, സൊമാലിയ, നൈജീരിയ, ഹെയ്തി എന്നിവിടങ്ങളിലാണ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച പുറത്തുവിട്ടു.
18 വയസ്സില്‍ താഴെയുള്ളവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 2023 മുതല്‍ 25 ശതമാനമാണ് കൂടിയത്. അന്ത്യമില്ലാത്ത വിദ്വേഷത്തിന്റെയും വിവേചനമില്ലാത്ത ആക്രമണങ്ങളുടെയും ഫലം അനുഭവിച്ചത് കുട്ടികളാണെന്ന് ഗുട്ടെറസ് പറഞ്ഞു.
എ

