ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ പി. വി. രാജേന്ദ്രനെതിരെ യു.ഡി.എഫ്. അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു. 23 അംഗങ്ങളിൽ യു.ഡി.എഫിന്റെ 12 പേർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. സി.പി.എമ്മിലെ 11 പേർ പ്രമേയത്തെ ഏതിർത്തു.
ഡിസംബർ 27-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പ്രസിഡന്റ് സ്ഥാനാർഥിയായ എൻ. ചന്ദ്രന്റെ വോട്ട് അസാധുവായിരുന്നു. അപ്പോൾ ഇരുമുന്നണികൾക്കും 11 വീതം വോട്ടു ലഭിച്ചു. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ പി.വി. രാജേന്ദ്രൻ പ്രസിഡൻ്റായി. ഒരിക്കൽ തിരത്തെടുക്കപ്പെട്ടാൽ പിന്നീട് ആറ് മാസം കഴിഞ്ഞാൽ മാത്രമേ അവിശ്വാസ പ്രമേയം കൊണ്ടുവരാനാകുകയുള്ളൂ എന്നാണ് ചട്ടം. അങ്ങനെയാണ് യു.ഡി.എഫ് ഇപ്പോൾ അവിശ്വാസം കൊണ്ടുവന്ന് പ്രസിഡന്റിനെ പുറത്താക്കിയത്.
നിലവിൽ ഉദുമ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് ഫൗസിയ അബ്‌ദുള്ളക്കായിരിക്കും. അവിശ്വാസത്തിലൂടെ പ്രസിഡന്റ് പുറത്തായ വിവരം ബന്ധപ്പെട്ടവർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. പുതിയ പ്രസിഡൻറ് തിരഞ്ഞെടുക്കാനുള്ള തീയതി അവിടെനിന്ന് ആണ് ലഭിക്കേണ്ടത്. അന്ന് ഭരണസമിതി അംഗങ്ങൾ ചേർന്ന് പുതിയ പ്രസിഡന്റിനെ വീണ്ടും തിരഞ്ഞെടുക്കും.
യു.ഡി.എഫിൽ ലീഗിനും കോൺഗ്രസിനും ആറ് വീതം അംഗങ്ങൾ ആണുള്ളത്. അതിനാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കാൻ നേരത്തെ തന്നെ ധാരണയായിട്ടുണ്ട്.


