‘യുഡിഎഫിൽ ഐക്യം കാലുവാരാൻ മാത്രം’; വിക്ടർ ടി. തോമസ് ബിജെപിയിൽ

കൊച്ചി: പാര്‍ട്ടി വിട്ട മുന്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റും മുൻ യു.ഡി.എഫ്. ജില്ലാ ചെയര്‍മാനുമായിരുന്ന വിക്ടര്‍ ടി. തോമസ് ബി.ജെ.പിയില്‍. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

യു.ഡി.എഫില്‍ കാലുവാരുന്നതില്‍ മാത്രമാണ് ഐക്യമുള്ളതെന്ന് വിക്ടര്‍ തോമസ് ആരോപിച്ചു. പഞ്ചായത്തംഗം പോലും ആവാന്‍ കഴിയാത്തവര്‍ സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുകയും തന്നെ കാലുവാരി തോല്‍പ്പിക്കുകയും ചെയ്തു. സുശക്തമായ കേന്ദ്രമുണ്ടെങ്കിലേ സംസ്ഥാനങ്ങള്‍ക്ക് സംതൃപ്തമാകാന്‍ കഴിയൂ. അതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുശക്തമായ നേതൃത്വം വേണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിക്ടര്‍ ടി. തോമസ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ രാജിവെച്ചത്. ചില നേതാക്കളുടെ നിയന്ത്രണത്തിലാണ് പാര്‍ട്ടി എന്നതിനാലാണ് തന്റെ രാജിയെന്നായിരുന്നു വിക്ടര്‍ ടി. തോമസിന്റെ വിശദീകരണം. ജില്ലയിലെ യു.ഡി.എഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും കാണിച്ചായിരുന്നു രാജി.

20 വര്‍ഷമായി യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായ വിക്ടര്‍ കോഴഞ്ചേരി പഞ്ചായത്തില്‍ 10 വര്‍ഷം പ്രസിഡന്റായിരുന്നിട്ടുണ്ട്. തിരുവല്ല നിയമസഭാ മണ്ഡലത്തില്‍ രണ്ടുതവണ മത്സരിച്ചെങ്കിലും ജയിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News