അര്‍ഷ്ദീപ് സിംഗ് സ്റ്റമ്പൊടിച്ചത് രണ്ടു വട്ടം,ഐപിഎല്‍ അധികൃതര്‍ക്ക് നഷ്ടം 48 ലക്ഷം രൂപ

മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിംഗ്സ് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ നിര്‍ണായകമായ അര്‍ഷ്ദീപ് സിംഗിന്‍റെ ബൗളിംഗായിരുന്നു.

അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്ന മുംബൈയെ പിടിച്ചു കെട്ടിയത് അര്‍ഷ്ദീപിന്‍റെ രണ്ടോവറുകളാണ്. പതിനെട്ടാം ഓവറില്‍ തകര്‍ത്തടിച്ച് ക്രീസില്‍ നിന്ന സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയ അര്‍ഷ്ദീപ് മുംബൈയുടെ ജയപ്രതീക്ഷയില്‍ ആദ്യ ആണി അടിച്ചു.

വീണ്ടും ഇരുപതാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ അര്‍ഷ്ദീപ് തൊടുത്തത് രണ്ട് മരണ യോര്‍ക്കറുകളായിരുന്നു.

ആദ്യം തിലക് വര്‍മക്കെതിരെ ആയിരുന്നു അര്‍ഷ്‌ദീപിന്‍റെ യോര്‍ക്കര്‍. ആ പന്തില്‍ തിലകിന്‍റെ മിഡില്‍ സ്റ്റംപ് ഓടിഞ്ഞ് രണ്ട് കഷ്ണമായി. അമ്പയര്‍മാര്‍ പകരം സ്റ്റംപ് കൊണ്ടു വന്ന് കളി പുനരാരംഭിച്ചെങ്കിലും തിലകിന് പകരമെത്തിയ ഇംപാക്ട് പ്ലേയറായ നെഹാല്‍ വധേരയെയും അര്‍ഷ്ദീപ് വരവേറ്റത്

മറ്റൊരു യോര്‍ക്കറിലൂടെ. ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിക്കളിക്കാന്‍ ശ്രമിച്ച വധേരയുടെയും മിഡില്‍ സ്റ്റംപ് ഒടിഞ്ഞു. രണ്ടാം തവണയും അമ്പയര്‍മാര്‍ക്ക് സ്റ്റംപ് മാറ്റേണ്ടിവന്നു.

സ്റ്റംപ് മൈക്കും ക്യാറയും എല്ലാം അടങ്ങിയ മിഡില്‍ സ്റ്റംപ് അര്‍ഷ്ദീപ് രണ്ട് തവണ എറിഞ്ഞൊടിച്ചതിലൂടെ 48 ലക്ഷം രൂപയാണ് ഐപിഎല്‍ അധികൃതര്‍ക്ക് നഷ്ടമായത്. ഒരു സ്റ്റംപിന്‍റെ ഏകദേശ വില 24 ലക്ഷം രൂപയാണ്. 48000 ന്യൂസിലന്‍ഡ് ഡോളറാണ് ഐപിഎല്ലിലെ മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന മിഡില്‍ സ്റ്റംപുകളുടെ വില. ഇത് ഒറു ജോഡിയായി മാത്രമെ ലഭിക്കു.

ഇതില്‍ ഒരെണ്ണം കേടുവന്നാല്‍ മറ്റേ സ്റ്റംപ് കൊണ്ട് ഉപയോഗമില്ലാതാവുമെന്ന് സ്റ്റേഡിയത്തിലെ ജീവനക്കാരന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. മത്സരത്തില്‍ 13 റണ്‍സിനാണ് പഞ്ചാബ് ജയിച്ചു കയറിയത്. അവസാന ഓവറിലെ രണ്ട് വിക്കറ്റ് അടക്കം നാലു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് ആയിരുന്നു കളിയിലെ താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News