കൊച്ചി: ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടകവീട്ടിലാണ് രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവൻ (14), കാർണിവൻ (10), രണ്ടു വയസുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഇവരെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുടമ വിദേശത്താണ്.അഞ്ചുപേരിൽ ഒരു കുട്ടിക്കും മുതിർന്ന സ്ത്രീക്കും ആയിരുന്നു ചികിത്സ തേടിയിരുന്നത്. രണ്ടു ദിവസമായി ആരെയും പുറത്തു കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി വീടു തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികളിലേക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റുമെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പുകളോ മറ്റോ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

