CrimeKeralaNews

ഒരു കോടിയിൽപരം രൂപ കബളിപ്പിച്ച് തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ


ഏറ്റുമാനൂർ : ചാരിറ്റി സംഘടനയുടെ പേരിൽ ഏറ്റുമാനൂർ പേരൂർ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരുകോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ 101 കവല ശങ്കരമല ഭാഗത്ത് ശങ്കരാമലയിൽ വീട്ടിൽ മേരി കുഞ്ഞുമോൻ (63), കൽകുന്തൽ, ചേമ്പളം കൗണ്ടി ഭാഗത്ത് കിഴക്കേകൊഴുവനാൽ വീട്ടിൽ (അയ്മനം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) ജെസി ജോസഫ് (54) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്ത് നിന്നും തങ്ങള്‍ക്ക് പണം ലഭിക്കുമെന്നും, ഇതിലേക്ക് ടാക്സ് ആയും, സർവീസ്ചാർജായും പണം അടയ്ക്കുന്നതിന് പൈസ തന്നാൽ ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷന്‍ തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്, ഇവരിൽ നിന്നും പലതവണകളായി, പലകാരണങ്ങള്‍ പറഞ്ഞ് ഒരു കോടിയില്‍ പരം രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നു.

ഇതിനു ശേഷം ഇവര്‍ പണം തിരികെ നൽകാതെ കബളിപ്പിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ മാരായ ജയപ്രസാദ്, സിനിൽ, എ.എസ്.ഐ സജി, സി.പി.ഓ മാരായ സുമിത, ലിഖിത എന്നിവ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റു പ്രതികള്‍ക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button